കോഴിക്കോട്: ദീനദയാല്‍ ഉപാധ്യായയുടെ സ്വപ്നമായ അന്ത്യോദയ പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് കേന്ദ്ര സഹായത്തോടെ പാര്‍പ്പിടം ഒരുങ്ങുന്നു. ദീനദയാല്‍ ഉപാധ്യായ അന്ത്യോദയ യോജനയുടെ ഭാഗമായാണ് കോഴിക്കോട് കോര്പ്പറേഷന് അടക്കം നഗരസഭകളില്‍ പദ്ധതി നടപ്പാക്കുന്നത്.
കോഴിക്കോട് നഗരത്തില്‍ നടത്തിയ സര്‍വ്വേയില്‍ 294 പേര് നഗരത്തെരുവുകളില്‍ രാപാര്ക്കുന്നതായി കണ്ടെത്തി. എട്ട് ബാച്ചുകളായി നടത്തിയ സര്‍വ്വേയില്‍ 255 പുരുഷന്മാരെയും 34 സ്ത്രീകളെയും അഞ്ച് ഭിന്നലിംഗക്കാരെയുമാണ് കണ്ടെത്തിയത്. 17 പേര് കുടുംബത്തോടൊപ്പവും 277 പേര് തനിച്ചുമാണ് നഗരത്തില്‍ താമസിക്കുന്നത്. 41 മുതല്‍ 60 വരെ പ്രായമുള്ള 150 പേര് ഉണ്ട്. 270 പേര്‍ക്ക് തിരിച്ചറിയല്‍ രേഖകളില്ല. എന്നാല്‍ 27 പേര്‍ക്ക് 10,000 രൂപക്ക് മുകളില്‍ വരുമാനമുണ്ട്.
75 ശതമാനം കേന്ദ്ര സഹായത്തോടെ തെരുവിലുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടമൊരുക്കാനാണ് സംസ്ഥാനത്തെ 93 നഗരസഭകളില്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഒരു ലക്ഷം നഗര ജനസംഖ്യയുള്ളിടത്ത് നൂറുപേര്‍ക്ക് താമസിക്കാവുന്ന സ്ഥിര സ്വഭാവമുള്ള സമൂഹ കിടപ്പാടം എന്ന രീതിയിലാണ് പാര്‍പ്പിടം ഒരുക്കുക. കോഴിക്കോട്ട് ആറു ഷെല്‍ട്ടറുകള്‍ സ്ഥാപിക്കും.
തിരിച്ചറിയല്‍ രേഖ, ഇന്‍ഷുറന്‍സ്, ആധാര്‍ കാര്‍ഡ് എന്നിവ ഇവര്‍ക്ക് ലഭ്യമാക്കും. ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ എന്നിവ ഈ രാപാര്പ്പിടങ്ങളില് ഒരുക്കും.
ദേശീയ നഗര ഉപജീവന യജ്ഞം(എന്യുഎന്എല്) പദ്ധതിയുടെ കീഴിലാണ് ഇത് നടപ്പിലാക്കുക. കോഴിക്കോട് നല്ലളത്ത് കോര്‍പ്പറേഷനിലെ 22 സെന്റ് സ്ഥലത്ത് ആദ്യ പാര്‍പ്പിടം ഒരുങ്ങും. ഇതിനായി ആറുകോടി രൂപ എസ്റ്റിമേറ്റുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: