തിരുവനന്തപുരം: കേരള ഭൂ സംരക്ഷണ നിയമ പ്രകാരം ഏറ്റെടുത്ത 6217.25 ഏക്കര്‍ തോട്ടഭൂമി സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തോട്ടം തൊഴിലാളികള്‍ക്ക് നടത്തിപ്പിനായി വിട്ടുനല്‍കണമെന്ന് ശുപാര്‍ശ. സ്പെഷ്യല്‍ ഓഫീസര്‍ എം.ജി.രാജമാണിക്യമാണ് ഇതു സംബന്ധിച്ച ശുപാര്‍ശ റവന്യൂ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്. സ്വാതന്ത്ര്യത്തിന് മുമ്പ് വിദേശകമ്പനിയായ ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് (യുകെ) ലിമിറ്റഡ് കൈവശം വച്ചിരുന്ന ഭൂമി ഇപ്പോള്‍ ആര്‍ബിടിയുടെ കൈവശമാണ്.
വിദേശ കമ്പനിയായ ട്രാവന്‍കൂര്‍ ടീ എസ്റ്റേറ്റ് (യുകെ) ലിമിറ്റഡ് സ്വാതന്ത്ര്യത്തിന് മുമ്പ് കൈവശം വച്ചിരുന്ന പീരുമേട് താലൂക്കിലെ ഏലപ്പാറ, പീരുമേട്, പെരിയാര്‍ വില്ലേജുകളിലെ 9,265.36 ഏക്കര്‍ ഭൂമിയില്‍ 3048.11 ഏക്കര്‍ പോബ്സ് എന്റര്‍പ്രൈസും 6217.25 ഏക്കര്‍ റാംബഹാദൂര് താക്കൂര്‍ കമ്പനിയുടെ കീഴിലെ എംഎംഎസ്, സിബിഎസ് ഗ്രൂപ്പുകളുമാണ് കൈവശം വച്ചിരിക്കുന്നത്.
സ്പെഷ്യല്‍ ഓഫീസര്‍ നടത്തിയ നിയമപരമായ പരിശോധനയില്‍ 9265.36 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തി. എന്നാല്‍ പോബ്സണ് കോടതിയില്‍ നിന്ന് താല്കാലിക സ്റ്റേ നേടി. ഈ ഭൂമി ഒഴിച്ചുള്ള 6217.25 ഏക്കര്‍ ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഓഫീസര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൈവശക്കാര്‍ക്ക് ഭൂമി സ്വയം ഒഴിഞ്ഞുപോകുന്നതിന് നല്കിയ സമയം ഇന്ന് അവസാനിക്കുമ്പോഴാണ് സ്പെഷ്യല്‍ ഓഫീസര്‍ ഭൂമി ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ നല്‍കിയത്.
തോട്ടം തൊഴിലാളികളുടെ സൊസൈറ്റി രൂപീകരിച്ച് പൂര്‍ണമായ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ സൊസൈറ്റിയെ ഏല്‍പ്പിക്കുക, ഇന്ത്യന്‍ കോഫീ ഹൗസ് മാതൃകയില്‍ തോട്ട ഭൂമിയുടെ നടത്തിപ്പ് തോട്ടം തൊഴിലാളികളില്‍ നിക്ഷിപ്തമാക്കുക, വയനാട്ടിലെ പ്രിയദര്‍ശിനി പ്ലാന്റേഷന്‍സ് മാതൃക തുടങ്ങിയവയില്‍ ഏതെങ്കിലും രീതി പരിഗണിക്കാവുന്നതാണെന്ന് ശുപാര്‍ശയില്‍ പറയുന്നു. കേരളത്തിലെ തോട്ടം മേഖല ഇന്നത്തെ തലത്തില്‍ പുരോഗതിയിലെത്തിച്ചതിന്റെ പിന്നില്‍ തോട്ടം മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന തൊഴിലാളികളുടെ കഠിനാദ്ധ്വാനവും ആത്മാര്ത്ഥതയുമുണ്ടെന്നും മേഖലയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് നിയമപരമായി അവകാശമില്ലാത്ത വന്‍കിടക്കാരാണെന്നും സ്പെഷ്യല്‍ ഓഫീസര്‍ ചൂണ്ടിക്കാട്ടുന്നു.
തോട്ടം മേഖലകളില്‍ തൊഴിലാളികള്‍ക്ക് ഭൂപരിഷ്ക്കരണ നിയമത്തിന്റെ ഗുണം ലഭിച്ചുവോ എന്നത് സംശയകരമാണെന്നും പറയുന്നു. 6217 ഏക്കര്‍ ഭൂമി, ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായശേഷം നിലവില്‍ തോട്ടമല്ലാത്ത ഭൂമി അളന്ന് തിരിച്ച് അര്‍ഹരായ ഭൂരഹിതര്‍ക്ക് നിയമപ്രകാരം പതിച്ചുകൊടുക്കണമെന്നും സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ്മിഷന് പദ്ധതിക്ക് ഉപയുക്തമാക്കാന്‍ മാറ്റിവയ്ക്കണമെന്നും ശുപാര്‍ശയിലുണ്ട്.
നിലവില്‍ ഭൂമി ആര്‍ബിടി ഗ്രൂപ്പുകള്‍ കൈവശം വയ്ക്കുന്നതായാണ് രേഖകളെങ്കിലും ജില്ലാ അധികൃതരില്‍ നിന്ന് നോട്ടീസുകള്‍ കൈപ്പറ്റിയത് പോബ്സ് ഗ്രൂപ്പിന്റെയും തുങ്കമല എസ്റ്റേറ്റിന്റെയും മാനേജര്മാരായിരുന്നു. എസ്റ്റേറ്റ് ഏറ്റെടുക്കുന്ന നടപടി പ്രഖ്യാപിച്ചയുടന്‍ ഇതിനെതിരെ മന്ത്രി എം.എം.മണിയും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇടതുസംഘടനകളുടെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികളും ഏറ്റെടുക്കലിനെതിരെ രംഗത്തെത്തി. ഇത് സ്പോണ്‍സേര്‍ഡ് സമരമാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ അനധികൃത ഭൂമി ഏറ്റെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കണമെന്ന ശുപാര്‍ശ വന്‍കിട തോട്ടമുടമകള്‍ക്കുവേണ്ടി വാദിച്ചവരെ വെട്ടിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: