കണ്ണൂര്‍: കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണാടിപ്പറമ്പ് വാരം റോഡില്‍ കല്ലുപുരയില്‍ സത്താറിന്റെ മകന് കെ.പി.ഹിലാല്‍ (27) ആണ് രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. ഇന്നലെ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുവെച്ചാണ് ഇയാള്‍ എസ്പിയുടെ ഷാഡോ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാസം 20 ന് അഞ്ചു കിലോ കഞ്ചാവുമായി കൊളച്ചേരിയിലെ വിഷ്ണു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹിലാലിനെ അറസ്റ്റ് ചെയ്തത്. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിലാല്‍ വിതരണക്കാര്‍ ആവശ്യപ്പെടുന്നത് പ്രകാരം കഞ്ചാവ് എത്തിച്ച് കൊടുക്കുകയാണ് പതിവ്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിചയപ്പെട്ട് അവരുടെ കയ്യില്‍ പൊതി കൊടുത്തുവിടാറുണ്ട്. ബംഗളൂരുവില്‍ താമസിക്കുന്ന ഹിലാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ കേരളത്തിലെത്താറുള്ളു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. മയ്യില്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇയാള്‍ക്കെതിരെ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഹിലാലിനെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: