മട്ടന്നൂര്‍: കഴിഞ്ഞ 20 വര്‍ഷമായി മട്ടന്നൂര്‍ നഗരസഭാഭരണം നടത്തിയ ഇടതുപക്ഷം പരാജയഭീതിയില്‍. ഇക്കുറി ഭരണമാറ്റമുണ്ടാകുമെന്ന സൂചനയാണ് കഴിഞ്ഞദിവസം മന്ത്രി ശൈലജ നടത്തിയ വികസന വാഗ്ദാനങ്ങളെന്നും ആരോപണമുണ്ട്. ജില്ലയിലെ പ്രധാന നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നാല്‍ അടിസ്ഥാനസൗകര്യമേഖലകളിലും കാര്‍ഷികമേഖലകളിലും വ്യാവസായികമേഖലകളിലും ഇവിടെ എടുത്തുപറയാവുന്ന യാതൊരു വികസന പ്രവൃത്തിയും നടന്നിട്ടില്ല. മട്ടന്നൂര്‍ ടൗണ്‍, ഉരുവച്ചാല്‍ തുടങ്ങിയ ടൗണുകള്‍ ഒഴികെ ബാക്കി പ്രദേശങ്ങളെല്ലാം ഗ്രാമീണമേഖലകളാണ്. ഈ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങളാണ് പൂര്‍ണമായും ഇടത് ഭരണത്തില്‍ മുരടിച്ചിട്ടുളളത്. ഇത് തിരിച്ചറിഞ്ഞതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞദിവസം അയ്യല്ലൂരില്‍ നടന്ന എല്‍ഡിഎഫ് യോഗത്തില്‍ മന്ത്രി ശൈലജ സംസ്ഥാനത്ത് ചിങ്ങം 1 ന് 34 കുടുംബ ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതിന് കാരണം. തെരഞ്ഞെടുപ്പ്ചട്ടം ലംഘിച്ചാണ് മന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ യുഡിഎഫും ബിജെപിയും തെരഞ്ഞെടുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷവും നഗരസഭയുടെ ഭരണം നടത്തിയത് മന്ത്രിയുടെ ഭര്‍ത്താവാണ്. എന്നിട്ടും പുതിയ തെരഞ്ഞെടുപ്പ് എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പറയാന്‍ മന്ത്രി തയ്യാറായിട്ടില്ല. മറിച്ച് പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായിരിക്കും എല്‍ഡിഎഫിന്റെ വിജയമെന്നാണ് പറഞ്ഞത്. ഇതില്‍ നിന്നുതന്നെ നഗരസഭയിലെ എല്‍ഡിഎഫ് ഭരണം ദയനീയ പരാജയമാണെന്ന് പാര്‍ട്ടി നേതൃത്വവും തിരിച്ചറിഞ്ഞുകഴിഞ്ഞു എന്ന് മനസ്സിലാക്കാം.
നഗരസഭയിലെ ഒട്ടുമിക്ക റോഡുകളും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായിക്കഴിഞ്ഞു. മിക്ക അംഗണവാടികള്‍ക്കും സ്വന്തമായി കെട്ടിടങ്ങളില്ല. ഉള്ളവയാകട്ടെ പരിതാപകരമായ അവസ്ഥയിലാണ്. രൂക്ഷമായ ജലക്ഷാമം മൂലം കാര്‍ഷികമേഖല കടുത്ത പ്രതിസന്ധിയിലാണ്. രണ്ട് പുഴകള്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന അപൂര്‍വ്വം നഗരസഭകളിലൊന്നാണ് മട്ടന്നൂര്‍. എന്നിട്ടും ഇവിടെയുള്ള വെള്ളം കാര്‍ഷികാവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ നഗരസഭാ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. കൃഷിയിടങ്ങള്‍ വരണ്ടുണങ്ങി വ്യാപകമായ നാശനഷ്ടമാണ് വര്‍ഷം തോറും ഉണ്ടാകുന്നത്. നിര്‍ദ്ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണെങ്കിലും ഇത് മുന്നില്‍ക്കണ്ട് യാതൊരു വികസന പദ്ധതികളും നഗരസഭ നടപ്പിലാക്കിയിട്ടില്ല. മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളൊന്നും നഗരസഭയില്‍ നിലവിലില്ല. ഡ്രെയിനേജുകള്‍ അതത് സമയത്ത് വൃത്തിയാക്കാത്തതിനാല്‍ ചീഞ്ഞുനാറുകയാണ്.
മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങലില്ലാതെ ശ്വാസം മുട്ടുകയാണ്. പേരിനുമാത്രമാണ് ഇവിടെ ഡോക്ടര്മാരുളളത്. കിടത്തിച്ചികിത്സയും അത്യാവശ്യക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ആശുപത്രിയില്‍ പ്രസവ ചികിത്സ നിലച്ചിട്ട് വര്‍ഷങ്ങളായി. സ്വന്തം നാട്ടുകാരി ആരോഗ്യമന്ത്രിയായിട്ടുപോലും ഇതിന് മാറ്റം വരാത്തത് നാട്ടുകാര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സ്വകാര്യ, സഹകരണ ആശുപത്രികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ അവശ്യസൗകര്യങ്ങളൊരുക്കാതെ ശ്വാസം മുട്ടിക്കുന്നതെന്നും ആരോപണമുണ്ട്.
നഗരസഭാ ബസ് സ്റ്റാന്റിന്റെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. ഇവിടെ ബസ്സുകള്‍ക്ക് ആവശ്യമായ പാര്‍ക്കിങ്ങ് സൗകര്യങ്ങളില്ല. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബസ് സ്റ്റാന്റില്‍ സൗകര്യമില്ലാത്തത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബസ് സ്റ്റാന്റിലെ കക്കൂസ്, മൂത്രപ്പുരകള്‍ അടിച്ചിട്ടിട്ട് മാസങ്ങളായി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്കായി അനുവദിച്ച വീടുകളുടെ ഫണ്ട് ഉപയോഗിച്ച് ഫ്ളാറ്റ് നിര്‍മ്മിച്ച സംഭവം ഏറെ വിവാദമായിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രിതന്നെ നഗരസഭയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. 20 വര്‍ഷം ഭരിച്ച് വികസന മുരടിപ്പിന് കാരണക്കാരായ എല്‍ഡിഎഫിനെ ഇക്കുറി ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ആകെയുള്ള 35 ല്‍ 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പല കേന്ദ്ര പദ്ധതികളും നടപ്പിലാക്കാന്‍ പോലും തയ്യാറാകാത്ത ഈ ഭരണസമിതിയെ ജനങ്ങള്‍ തിരിച്ചറിയുമെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: