ന്യൂദല്‍ഹി: പിണറായി വിജയന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച് കോണ്‍ഗ്രസും. ദല്‍ഹി എഐസിസി ആസ്ഥാനത്ത് എംപി ശശി തരൂര്‍ നടത്തിയ പത്രസമ്മേളനത്തിനെത്തിയ റിപ്പബ്ലിക് ചാനല്‍ പ്രതിനിധികളെ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ ഇറക്കിവിട്ടു. തരൂരിന്റെ ‘അംഗരക്ഷകര്‍’ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റവും ചെയ്തു.
ചാനലിന്റെ രണ്ട് വനിതാ റിപ്പോര്‍ട്ടര്‍മാരും രണ്ട് കാമറാമാന്മാരും എഐസിസി ഓഫീസിലെത്തിയിരുന്നു. പത്രസമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ഇവരെ ബലമായി പുറത്താക്കി. തുടര്‍ന്ന് റിപ്പബ്ലിക് ചാനലിന്റെ മറ്റുപ്രവര്‍ത്തകരും സ്ഥലത്തെത്തി പ്രതിഷേധം നടത്തി. എന്നാല്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇതില്‍ പങ്കെടുത്തില്ല.
പത്രസമ്മേളനത്തിന് വരേണ്ടതില്ലെന്ന് റിപ്പബ്ലിക്കിനെ അറിയിച്ചിരുന്നതായാണ് നേതാക്കളുടെ വിശദീകരണം. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണത്തില്‍ ശശി തരൂരിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ ചാനല്‍ നല്‍കിയിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രതിയായിരുന്ന ബൊഫോഴ്സ് തോക്കിടപാട് അഴിമതിയില്‍ പുതിയ വിവരങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ്സിന്റെ അസഹിഷ്ണുതയാണ് വ്യക്തമായതെന്ന് ചാനല്‍ പ്രതികരിച്ചു.
കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയായ ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്സിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത് അറിയിക്കാനായിരുന്നു തരൂരിന്റെ പത്രസമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: