പത്തനംതിട്ട: നിയമം ലംഘിച്ച് കലമണ്ണില്‍ 293.30 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവ്. കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി, ചാരിറ്റബിള്‍ എജ്യുക്കേഷണല്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ ചെയര്‍മാനായ കോഴഞ്ചേരി കലമണ്ണില്‍ കെ.ജെ. എബ്രഹാം കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ച് അനുവദനീയമായതില്‍ കൂടുതലായി കൈവശം വച്ചിരുന്ന 293.30 ഏക്കര്‍ സ്ഥലം (118.74.65 ഹെക്ടര്‍) മിച്ചഭൂമിയായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനാണ് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റുമായ അനു.എസ്.നായര്‍ ഉത്തരവായത്.. കേരള ഭൂപരിഷ്കരണ നിയമം 85ാം വകുപ്പ് പ്രകാരം കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ താലൂക്കുകളിലുള്ള ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവായത്.
ആകെ 118.74.65 ഹെക്ടര്‍ സ്ഥലമാണ് മിച്ചഭൂമിയായി ഏറ്റെടുക്കുന്നത്. ഏഴു ദിവസത്തിനകം സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് കോഴഞ്ചേരി, അടൂര്‍, ആലത്തൂര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്കി.
കെ.ജെ. എബ്രഹാം ചെയര്‍മാനായ രണ്ട് സൊസൈറ്റികള്‍ക്കും വ്യത്യസ്ത രജിസ്ട്രേഷനുകള്‍ ഉണ്ടെങ്കിലും ഭരണസമിതി അംഗങ്ങളിലും ഭാരവാഹികളിലും ഭൂരിപക്ഷവും കെ.ജെ. എബ്രഹാമും കുടുംബാംഗങ്ങളുമാണെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തി. കേരള ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകള്‍ മറികടന്ന് ഭൂമി സമ്പാദിക്കുന്നതിന് കെ.ജെ. എബ്രഹാം രൂപീകരിച്ചവയാണ് രണ്ട് സൊസൈറ്റികളെന്നും കഴിഞ്ഞ മാസം 12ന് ചേര്‍ന്ന താലൂക്ക് ലാന്‍ഡ് ബോര്‍ഡ് യോഗം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ വ്യത്യസ്തങ്ങളായ സൊസൈറ്റികളുടെ പേരില്‍ മിച്ചഭൂമി കേസ് എടുത്തത് തെറ്റാണെന്ന കെ.ജെ. എബ്രഹാമിന്റെ വാദം തള്ളിക്കളയാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് തീരുമാനിച്ചു.
കെ.ജെ.എബ്രഹാം കെ.ജി.എസ് ഗ്രൂപ്പുമായി നടത്തിയിട്ടുള്ള ഭൂമി കൈമാറ്റങ്ങള്‍ കേരള ഭൂപരിഷ്കരണ നിയമം വകുപ്പ് 84 പ്രകാരം അസാധുവാണെന്ന് യോഗം വിലയിരുത്തി. കേരള ഭൂപരിഷ്കരണ നിയമത്തിലെ 81 (3) പ്രകാരമുള്ള ഇളവ് ആറന്മുള വിമാനത്താവള കമ്പനിക്ക് അനുവദിക്കുന്നതിന് കഴിയില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും ആറന്മുള വിമാനത്താവള പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ തുടരേണ്ടതില്ലെന്നുള്ള സര്‍ക്കാര്‍ തീരുമാനവും നിരീക്ഷിച്ചാണ് ഈ നിഗമനത്തില്‍ യോഗം എത്തിച്ചേര്‍ന്നത്.
കേരള ഹൈക്കോടതിയുടെ സി.ആര്.പി 185/13 നമ്പര്‍ ഉത്തരവുപ്രകാരം കെ.ജെ. എബ്രഹാമിന് പുതിയ കരട് സ്റ്റേറ്റ്മെന്റ് നല്‍കുകയും വാദം കേള്‍ക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം നിയമാനുസരണമാണ് തുടര്‍ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും യോഗം വിലയിരുത്തി. കെ.ജെ. എബ്രഹാമിന്റെ വാദം തള്ളിക്കൊണ്ട് സൊസൈറ്റിയുടെ പേരിലുള്ള ഭൂമിയുടെ അക്കൗണ്ട് പുനര്‍നിര്‍ണയിക്കുകയും ചെയ്തു. ഇതുപ്രകാരം കെ.ജെ. എബ്രഹാമിന് ആകെയുള്ള ഭൂമി 151.62.57 ഹെക്ടര്‍ സ്ഥലമാണ്. ഇതില്‍ വകുപ്പ് 81 പ്രകാരം ഇളവ് അനുവദിച്ചത് 20.73.82 ഹെക്ടര്‍ സ്ഥലത്തിനാണ്.
നെറ്റ് ഹോള്‍ഡിംഗ് 130.88.75 ഹെക്ടര്‍ സ്ഥലം. താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ഉത്തരവ് പ്രകാരം ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് 06.07.05 ഹെക്ടര്‍ സ്ഥലവും ചാരിറ്റബിള്‍ എജ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് 06.07.05 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പടെ ആകെ 12.14.10 ഹെക്ടര്‍ സ്ഥലമാണ് കൈവശം വയ്ക്കുന്നതിന് അനുവദിച്ചിട്ടുള്ളത്. മിച്ചഭൂമിയായി 118.74.65 ഹെക്ടര്‍ സറണ്ടര്‍ ചെയ്യണമെന്നാണ് ഉത്തരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: