കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കൂടുതല്‍ കുരുക്കിലേക്ക്. മാനേജര്‍ അപ്പുണ്ണിയില്‍ നിന്ന് കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ കുടുക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി അപ്പുണ്ണിയുടെ മൊഴിയില്‍ നിന്ന് പോലീസിന് വ്യക്തമായി.
ജയിലില്‍ നിന്ന് സുനി അപ്പുണ്ണിയെ വിളിക്കുമ്പോള്‍ ദിലീപ് സമീപം ഉണ്ടായിരുന്നതായി അപ്പുണ്ണി മൊഴി നല്കി. ഒരു പരിചയവുമില്ലാത്ത ഭാവത്തില്‍ സംസാരിക്കാനും സുനിയുടെ സംഭാഷണം റെക്കോഡ് ചെയ്യാനും ദിലീപ് പറഞ്ഞു. ഇത് സുനിയെ കുടുക്കാന്‍ ദിലീപ് ബോധപൂര്‍വം ശ്രമിച്ചതാണെന്ന് പോലീസിന് വ്യക്തമായി. സുനിക്കെതിരെ ബ്ലാക്മെയിലിങ്ങിന് കേസെടുപ്പിക്കാന്‍ നടത്തിയ നീക്കമായിരുന്നു അത്. എംഎല്‍എയും നടനുമായ മുകേഷിന്റെ ഡ്രൈവര്‍ ആയിരിക്കുമ്പോള്‍ത്തന്നെ സുനിയെ അറിയാമെന്ന് അപ്പുണ്ണി സമ്മതിച്ചിട്ടുണ്ട്.
അപ്പുണ്ണിയെ ചോദ്യം ചെയ്തതില്‍ കാവ്യയുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണസംഘത്തിന് ബോധ്യമായി. കാവ്യ പറഞ്ഞ പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. സുനിയെ പരിചയമില്ലെന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ സുനി പല തവണ കാവ്യയെ വാഹനത്തില്‍ സിനിമാ ലൊക്കേഷനില്‍ എത്തിച്ചതായി പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. കാവ്യക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്ന നിഗമനത്തിലാണ് പോലീസ്. നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് എവിടെയുണ്ടെന്ന് കാവ്യക്ക് അറിയാമെന്നാണ് പോലീസ് കരുതുന്നത്.
കാവ്യയെ വീണ്ടും ചോദ്യംചെയ്യാന്‍ തയ്യാറെടുക്കുകയാണ് അന്വേഷണസംഘം. നോട്ടീസ് നല്കി വിളിച്ചുവരുത്തിയാകും ചോദ്യംചെയ്യല്‍. അപ്പുണ്ണിയുടെ മൊബൈല്‍ ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. ഇതിന്റെ വിവരങ്ങള്‍ ലഭിച്ചതിനുശേഷമായിരിക്കും കാവ്യയെ ചോദ്യംചെയ്യല്‍. അപ്പുണ്ണി പോലീസ് നിരീക്ഷണത്തിലാണ്. ജില്ല വിട്ടുപോകരുതെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പുണ്ണിയെ വീണ്ടും ചോദ്യംചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: