ന്യൂദല്‍ഹി: കേരളത്തിലെ അക്രമസംഭവങ്ങളും ഗവര്‍ണറുമായി മുഖ്യമന്ത്രി പിണറായി കൂടിക്കാഴ്ച നടത്തിയതും സിപിഎമ്മില്‍ ആയുധമാക്കാനൊരുങ്ങി യച്ചൂരി പക്ഷം. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും ദേശീയതലത്തില്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് യച്ചൂരി പക്ഷം ആരോപിക്കുന്നു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത് കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുള്ള പാര്‍ട്ടിയുടെ നിലപാടുകളെ ദുര്‍ബ്ബലപ്പെടുത്തുന്നതായി.
സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കെ മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി അധിക്ഷേപിച്ചത് കടന്നകൈയായെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. യെച്ചൂരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തിപരമായി മാധ്യമ പ്രവര്‍ത്തകരോട് അതൃപ്തി വ്യക്തമാക്കുന്നുമുണ്ട്. യച്ചൂരിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിത്വം വെട്ടിയ കാരാട്ടിനൊപ്പമുള്ള കേരള ഘടകത്തിന് ഭരണപരാജയമുയര്ത്തി ശക്തമായ തിരിച്ചടി നല്‍കാനാണ് ബംഗാള്‍ പക്ഷത്തിന്റെ നീക്കം.
ഗവര്‍ണര്‍ വിളിപ്പിച്ചയുടന്‍ ചര്‍ച്ചയ്ക്ക് പോയ പിണറായിക്കെതിരെ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിലും അണികള്‍ക്കിടയിലും അമര്‍ഷമുണ്ട്. ഇത് മുതലെടുക്കാനാണ് യെച്ചൂരിയുടെയും സംഘത്തിന്റെയും ശ്രമം. ആര്‍എസ്എസ്, ബിജെപി നേതൃത്വവുമായി നടന്ന ചര്‍ച്ച കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്നാണ് ജനങ്ങള്‍ വിശ്വസിക്കുന്നത്. സമാധാനത്തിന് പാര്‍ട്ടിയും സര്‍ക്കാരും മുന്‍കയ്യെടുക്കുന്നില്ലെന്ന പ്രചാരണത്തിന് ഇത് ശക്തികൂട്ടി.
ബംഗാളില്‍ ഗവര്‍ണര്‍ക്കെതിരെ മമത സ്വീകരിക്കുന്ന ആക്രമണോത്സുക നിലപാടായിരുന്നു പിണറായിയും മാതൃകയാക്കേണ്ടിയിരുന്നത്. ഇതിനിടെ കാരണമില്ലാതെ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയതും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ പലരും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണെന്നും യച്ചൂരി പക്ഷം വിശദീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: