ഋശ്യ ശൃംഗന്റെ അനുഗ്രഹം പോലെ ദശരഥന് നാലുപുത്രന്മാരുണ്ടായി. ശ്രീരാമന്, ഭരതന്, ലക്ഷമണന്, ശത്രുഘ്നന്‍ എന്നീ പേരുകള്‍ വിളിച്ചോമനിച്ചു വളര്‍ത്തപ്പെട്ടു. ക്രമേണ ശൈശവം വിട്ട് ബാല്യത്തിലും കൗമാരത്തിലുമെല്ലാമെത്തി.
വിശ്വാമിത്ര മഹര്‍ഷി ഒരുനാള്‍ അയോധ്യയില്‍ വന്ന് ദശരഥാദികളുടെ അനുവാദത്തോടെ രാമലക്ഷമണന്മാരെ കൂട്ടിക്കൊണ്ടു പോയി. വിഷമത്തോടെയാണ് അയച്ചതെങ്കിലും മഹര്‍ഷിയെ അനുസരിച്ച് കൊണ്ടുള്ള കര്‍മങ്ങള്‍ ചെയ്യാന്‍ ഉപദേശിച്ചുവിട്ടു.
പണ്ട് ബ്രഹ്മാവിന്റെ മുഖത്തു നിന്നുല്‍ഭവിച്ച ബല, അതിബല എന്നീ മന്ത്രങ്ങള്‍ വിശ്വാമിത്രന് ശ്രീരാമാദികള്ക്കുപദേശിച്ചു കൊടുത്തു. ഈ മന്ത്രങ്ങള്‍ ജപിച്ചാല്‍ വിശപ്പും ദാഹവുമുണ്ടാകില്ല.
കുറേ ചെന്നപ്പോള്‍ ഒരു ആശ്രമത്തിലെത്തി. ഈ ആശ്രമമേതെന്ന് ശ്രീരാമന് അന്വേഷിച്ചു.
ഇത് അംഗരാജ്യത്തിലെ കാമാശ്രമമാണ്. പണ്ട് ശിവന്റെ തപസിളക്കാന്‍ നോക്കിയ കാമദേവന് ഇവിടെ വച്ച് ദഹിപ്പിക്കപ്പെട്ടു. കാമന് അനംഗനായതിനാല് ഈ രാജ്യത്തിന് അംഗരാജ്യമെന്നും ഈ ആശ്രമത്തിന് കാമാശ്രമം എന്നും പേരു വന്നു. ഇവിടം ഇപ്പോള്‍ താടകാരാക്ഷസി വിഹാരരംഗമാക്കിയിരിക്കുന്നു.
ശരീരമില്ലാതെ കാമന് വിഹാരിക്കുന്നതിനാല് താടക കാമമോഹിനിയായി. അഗസ്ത്യ മഹര്‍ഷിയുടെ സമീപം കാമഭിക്ഷയുമായി ചെന്ന താടകയെ അഗസ്ത്യന് ശപിച്ചു രാക്ഷസിയാക്കി. മക്കളായ മാരീചാദികള്‍ ഉപദ്രവിക്കാന്‍ വന്നപ്പോള്‍ അവരെയും രാക്ഷസരാക്കി.
ഈ താടകയെ ശ്രീരാമന് ന്ിഗ്രഹിക്കണമെന്ന് വിശ്വാമിത്രന് ചുമതലപ്പെടുത്തി. ഇതനുസരിച്ച് താടക നിഗ്രഹിക്കപ്പെട്ടു. വിശ്വാമിത്ര മഹര്‍ഷിയുടെ ആജ്ഞ എന്തായാലും നിറവേറ്റാനാണ് അച്ഛന് തന്നിരിക്കുന്ന ആജ്ഞ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: