ചെങ്ങന്നൂര്‍: മുളക്കുഴയില്‍ അടച്ചിട്ട വീടിന്റെ ജനലഴി തകര്‍ത്ത് അലമാരയിലും അടുക്കളയിലുമായി സൂക്ഷിച്ചിരുന്ന 1.10 ലക്ഷം രൂപയും രണ്ടു പവന് സ്വര്‍ണ്ണവും അപഹരിച്ച കേസില്‍ അന്വേഷണം വഴിമുട്ടി.
മോഷണം നടന്ന അന്നുതന്നെ വൈകിട്ട് പ്രതി എന്ന് കരുതിയ ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന വീടുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന ഉറച്ച വിശ്വാസമായിരുന്നു അന്വേഷണ സംഘത്തിനുണ്ടായിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പതിവ് അന്വേഷണ രീതികള്‍ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ പൊലീസ് നടത്തിയത്. മോഷണം നടന്ന വീട്ടില്‍ നിന്നും ലഭിച്ച വരലടയാളം ശാസ്ത്രീയ പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്ത പ്രതിയുടെതെന്ന് കണ്ടെത്താമെന്നും ഇതോടെ യുവാവിനെ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താം എന്നുമാണ് പോലീസ് കരുതിയിരുന്നത്. എന്നാല്‍ വിരലടയാളം ശാസ്ത്രീയ പരിശോധനയില്‍ യുവാവിന്റെ ആണെന്ന് തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ യുവാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചെങ്കിലും യഥാര്‍ത്ഥ പ്രതി ആരെന്ന് കണ്ടെത്താനാകാതെ പോലീസ് കുഴങ്ങി.
മുളക്കുഴ പളളിപ്പടി ശാന്തി ഭവനില്‍ റിട്ട. അദ്ധ്യാപകനായ കെ.ഒ. സുഗതന്റെ വീട്ടിലാണ് കഴിഞ്ഞ 25ന് രാത്രി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും അടുക്കളയില്‍ മൈക്രോവേവ് ഓവന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന വീട്ടുജോലിക്കാരി രമണിയുടെ രണ്ട് പവന് മാലയും പതിനായിരം രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്.
വീടും പരിസരവും സൂക്ഷിക്കുന്നതിന് സമീപവാസിയായ വീട്ടമ്മയെ ഏല്പിച്ച ശേഷം സുഗതന് മകളോടൊപ്പം അമേരിക്കയിലാണ് ഇപ്പോള്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: