തൃശൂര്‍: വിനായകന്റെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ദേശീയ പട്ടികജാതിക്ഷേമ കമ്മീഷന് ഇന്ന് വിനായകന്റെ വീട് സന്ദര്‍ശിക്കും. വൈസ് ചെയര്മാന് എല്‍.മുരുകന് ഇന്ന് രാവിലെ 10.30ന് തൃശൂര്‍ ഗസ്റ്റ്ഹൗസില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവരുമായി ചര്‍ച്ച നടത്തും.
തൃശൂര്‍: ദലിതുകളെ കൊന്നൊടുക്കുന്ന ഫാസിസ്റ്റ് നിലപാടാണ് പിണറായി സര്‍ക്കാരും പിന്തുടരുന്നതെന്ന് ഭൂ അധികാര സംരക്ഷണ സമിതി കണ്‍വീനര്‍ എം. ഗീതാനന്ദന്. വിനായകന്റെ മരണത്തിനു ഉത്തരവാദികളായ പോലീസുകാരെ പിരിച്ചുവിടണമെന്നും കൊലക്കുറ്റത്തിനും പട്ടികജാതി പീഡന നിരോധനനിയമമനുസരിച്ചും കേസെടുക്കണമെന്നും വിനായകന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ.ജി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സലീനാ പ്രാക്കാനം, ടി എല്‍ സന്തോഷ്, അഡ്വ ആര് കെ ആശ, മാര്ട്ടിന് ഊരാളി, രാജേഷ് അപ്പാട്ട്, കെ കെ ഷാജഹാന് തുടങ്ങിയവര്‍ സംസാരിച്ചു.
ഏങ്ങണ്ടിയൂര്‍: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ബിജെപി മെമ്പര്‍മാര്‍ ഇന്ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഏത്തായ് സെന്ററില്‍ ഉപവസിക്കും.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പി സുധീര്‍ സമരം ഉദ്ഘാടനം ചെയ്യും.
തൃശൂര്‍: വിനായകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാകമ്മിറ്റി ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു. ബാലന് പണിക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ മധുസൂധനന് കളരിക്കല്‍, പ്രസാദ് കാക്കശ്ശേരി, രാജീവ് ചാത്തംപിള്ളി, പി.മുരളീധരന്, അശോകന് പി.ബി., ഹരി മുള്ളൂര്‍ എന്നിവര്‍ സംസാരിച്ചു.
പാവറട്ടി : കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി നടത്തിയ പാവറട്ടി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്ജ്. ജില്ലാസമിതി അംഗങ്ങളായ ശ്രീഹരി, അഭിഷേക് എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എബിവിപി വിഭാഗ് കണ്‍വീനര്‍ അജിത്ത് വി.ആര്. മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ വിഷ്ണു, ജില്ലാസമിതി അംഗം ഗോവിന്ദ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
ഇന്ന് ജില്ലയില്‍ എബിവിപി പ്രതിഷേധദിനമായി ആചരിക്കുമെന്ന് എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ കെ.വിഷ്ണു അറിയിച്ചു.
പാവറട്ടി: പോലീസ് അക്രമത്തില്‍ ബി.ജെ.പി മുല്ലശ്ശേരി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
എ പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.എം അരുണ്‍ അധ്യക്ഷത വഹിച്ചു. മോഹനന് കളപ്പുരയ്ക്കല്‍, മഞ്ജുനാഥ് വി.കെ, ഷാജു ഉള്ളടത്തില്‍, മണികണ്ഠന് പറമ്പന്തളി, സനിഷ് ഇ.എം, ശ്രീജിത്ത് എന്‍.എസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: