നാശത്തിന്റെ നെല്ലിപ്പടിയില്‍ എത്തിനില്‍ക്കുമ്പോഴും തങ്ങളാണ് ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയെന്നുള്ള കോണ്‍ഗ്രസിന്റെ നാട്യം അവഗണിക്കാം. എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി വിജയകരമായി പോരാടിയ പാരമ്പര്യമുള്ള മതേതര പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന വീരവാദം വകവച്ചു കൊടുക്കാന്‍ പ്രയാസമുണ്ട്.
സ്വാതന്ത്ര്യ സമ്പാദനത്തിനുവേണ്ടിയല്ല യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ടത്. ഈ രാജ്യക്കാരുടെ ബ്രിട്ടീഷ് വിരുദ്ധ വികാരത്തിന്റെ വീര്യം ചോര്‍ത്തിക്കളയാനുമാണ്. എ.ഒ.ഹ്യൂം അതിന്റെ പിതാവാണെങ്കില്‍ വൈസ്രോയി ഡഫറിന്‍ പ്രഭുവാണ് തലതൊട്ടപ്പന്.
വൈദേശിക ഭരണം ഭാരതീയരെ പ്രബുദ്ധരും പരിഷ്കൃതരുമാക്കാന്‍ കൈവന്ന സൗഭാഗ്യമായാണ് കോണ്‍ഗ്രസുകാര്‍ പൊതുവെ കരുതി വന്നത്. ഭിന്നിപ്പിച്ചു ഭരിക്കുന്നതിന്റെ ഭാഗമായും, കോണ്‍ഗ്രസിനു ബദല്‍ ശക്തിയായും മുസ്ലിംലീഗിനു ജന്മം നല്‍കിയതിലും ബ്രിട്ടണ് വലിയ പങ്കുണ്ട്. വൈസ്രോയി മിന്റോ പ്രഭുവാണ് ലീഗിന്റെ തലതൊട്ടപ്പന്.
ബ്രിട്ടീഷ് ഭരണം അരക്കിട്ടുറപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക, ഈ ലക്ഷ്യത്തിന് വിഘാതമാകാത്ത വിധത്തില്‍ മാത്രം ഇതര സമുദായങ്ങളുമായി സഹവര്‍ത്തിക്കുക എന്നിവയായിരുന്നു മുസ്ലിംലീഗിന്റെ നയം. ഖിലാഫത്തിന്റേതായ കാലഘട്ടമൊഴിച്ച് കോണ്‍ഗ്രസുമായി സഹകരിക്കാനോ ബ്രിട്ടനോടു സമരം ചെയ്യാനോ ആ പാര്‍ട്ടി തയ്യാറായതുമില്ല.
കോണ്‍ഗ്രസിനെ മതേതര കക്ഷിയായി ലീഗ് ഒരിക്കലും അംഗീകരിച്ചില്ല. ജിന്നയുടെ കാഴ്ചപ്പാടില്‍ ഗാന്ധിജി ചുണ്ടുകൊണ്ടുമാത്രം മതേതരത്വം അനുഷ്ഠിക്കുന്ന സൂത്രശാലിയായിരുന്നു.
ദിശമാറി സഞ്ചരിച്ച കോണ്‍ഗ്രസിനെ ബ്രിട്ടീഷ് സര്‍ക്കാരും ശക്തമായെതിര്‍ത്തു. സ്വാതന്ത്ര്യസമര വീഥിയില്‍ പാര്‍ട്ടി നടത്തിയ നിര്‍ണായക കാല്‍വെപ്പുകളെല്ലാം ഹിന്ദുരാഷ്ട്ര സ്ഥാപന ശ്രമങ്ങളായി മുസ്ലിംലീഗിനെപ്പോലെ ബ്രിട്ടീഷു ഭരണവും മുദ്രകുത്തി.
രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്ത ഗാന്ധിജി താന്‍ എല്ലാ വിഭാഗം ഭാരതീയരുടെയും വക്താവാണെന്ന് അവകാശപ്പെട്ടപ്പോള്‍, മിസ്റ്റര്‍ ഗാന്ധി; താങ്കള്‍ക്കു തെറ്റി. ഇവിടെയിതാ മതന്യൂനപക്ഷങ്ങളുടെ പ്രതിനിധികളിരിക്കുന്നു. അധഃകൃത വിഭാഗത്തിന്റെ പ്രതിനിധികളിരിക്കുന്നു, കൂടാതെ നാട്ടുരാജ്യങ്ങളുടെയും.
അതുകൊണ്ട് നിങ്ങള്‍ ഒരുവിഭാഗം ഭാരതീയരുടെ മാത്രം വക്താവാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചു. ഗാന്ധിജി വെറും കയ്യോടെ മടങ്ങുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമര സന്നാഹം നടക്കുന്ന വേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍ട്ടിനയച്ച സന്ദേശം ഇതാണ്. ”കോണ്‍ഗ്രസ് ഒരു കണക്കിലും ഭാരതത്തെ പ്രതിനിധീകരിക്കുന്നില്ല.
ആ പാര്‍ട്ടിയെ 90 ദശലക്ഷം ജനസംഖ്യയുള്ള നാട്ടുരാജ്യങ്ങളും എതിര്‍ക്കുന്നു. മാത്രമല്ല, ഭാരതത്തെ സംരക്ഷിക്കാനോ, നേരെ ചൊവ്വേ സമരം ചെയ്യാനോ, കാര്യമായൊരു ലഹള നടത്താന്‍പോലുമോ കഴിവില്ലാത്ത ഒരുപറ്റം ഹിന്ദു ബുദ്ധിജീവി വര്‍ഗത്തിന്റെ കൂട്ടായ്മയാണത്.” (Constitutional History of IndiaA.C. K-apoor S. Chand & Co. New DelhiP.324)
ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം പരാജയപ്പെട്ടെങ്കിലും മുസ്ലിം ലീഗിന്റെയും വൈദേശിക ഭരണത്തിന്റെയും ഇന്ത്യാ യജ്ഞം വിജയിച്ചു. പത്തുലക്ഷത്തോളം ജനങ്ങളുടെ ജീവനും ഒന്നരകോടിയിലധികം പേരുടെ കൊടിയ ദുരിതവുമാണ് രാജ്യം വെട്ടിമുറിച്ചു കിട്ടിയ അധികാരക്കൈമാറ്റത്തിന്റെ വില. എന്നാലും ഒരു തുള്ളി രക്തം ചിന്താതെ ഭാരതം സ്വാതന്ത്ര്യം നേടിയെന്ന് ചില കോണ്‍ഗ്രസുകള്‍ ഘോഷിക്കുന്നു. ഗോവയെ പറങ്കികളില്‍ നിന്നു മോചിപ്പിച്ചതും അഹിംസാ മാര്‍ഗത്തിലൂടെ ആയിരിക്കും!
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തോട് പടപൊരുതി രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടിയ കോണ്‍ഗ്രസ്, വിഭജനം ഒഴിവാക്കുന്നതില്‍ മുസ്ലിം ലീഗിനോട് പരാജയപ്പെട്ടതെന്തേയെന്ന് പ്രമുഖ ഗാന്ധിയനായിരുന്ന ജി. കുമാരപിള്ള സാറിനോട് ഈ ലേഖകന്‍ ഒരിക്കല്‍ ചോദിച്ചു.
ഇതിനദ്ദേഹം നല്കിയ മറുപടി, ശ്രീകൃഷ്ണന്റെ ദൂത് കൗരവരില്‍ വിലപ്പോയില്ലല്ലോ എന്നാണ്. പക്ഷെ കൗരവരോട് അവരറിയുന്ന ഭാഷയില്‍ സംസാരിച്ച് കൃഷ്ണന് കാര്യം നേടി. കോണ്‍ഗ്രസ്സോ? മതേതര പ്രതിച്ഛായ സൃഷ്ടിക്കാനും നിലനിര്‍ത്താനുംവേണ്ടി തുടക്കം മുതലേ മുസ്ലിം പ്രീണനം കോണ്‍ഗ്രസ് ഒരു സ്വഭാവമാക്കിയിരുന്നു. ഖിലാഫത്തിനെ പാര്‍ട്ടി പിന്തുണച്ചത് ഈ രാജ്യത്തോടും ഹിന്ദു സമൂഹത്തോടും ചെയ്ത കൊടിയ അപരാധവും.
എന്നിട്ടും മുസ്ലിം സമുദായത്തിന്റെ ഹൃദയം കീഴടക്കാന്‍ സാധ്യമായതുമില്ല. ക്രൈസ്തവരും ഒരു സമൂഹമെന്ന നിലയ്ക്ക് സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് പക്ഷം പിടിച്ചതിനു പ്രമാണമില്ല.
സ്വാതന്ത്ര്യ സമരത്തിന് പല ധാരകളുമുണ്ട്. സായുധ സമരമായിരുന്നു അവയിലൊന്ന്. സുഭാഷ് ചന്ദ്രബോസ് സൃഷ്ടിച്ച തരംഗവും സൈനികരില്‍ പടര്‍ന്നുതുടങ്ങിയ കലാപവുമെല്ലാം ബ്രിട്ടീഷ് ഭരണത്തെ തികച്ചും അസ്വസ്ഥമാക്കിയിരുന്നു.
ഭാരതത്തിന് സ്വാതന്ത്ര്യം നല്കാന് പോകുകയാണോ എന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ചോദ്യത്തിന് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്ലി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നല്കിയ മറുപടി ”ഭാരത സൈനികരില്‍ വിശ്വാസം നഷ്ടപ്പെട്ടു; ഇനിയും ഒരു പ്രശ്നമുണ്ടായാല്‍ സാമ്പത്തികമായും കൂടി തളര്‍ന്നിരിക്കുന്ന നമുക്ക് ആ രാജ്യത്ത് പിടിച്ചുനില്ക്കാന് പ്രയാസമാകും” എന്നായിരുന്നുവത്രെ. അങ്ങനെ ഗത്യന്തരമില്ലാതെ ബ്രിട്ടീഷുകാര്‍ ചെയ്ത ഒരു സദ്കാര്യമായും കോണ്‍ഗ്രസുകാര്‍ മേനി പറയുന്ന സ്വാതന്ത്ര്യ സമ്പാദനത്തെ കണക്കാക്കാം.
2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ കൂടുതല്‍ ആഹ്ലാദ പ്രകടനം നടന്നത് ഇറ്റലിയില്‍ സോണിയയുടെ ജന്മദേശമായ ഒര്‍ബസാനോയില്‍ ആണെന്ന് ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ടു ചെയ്തിരുന്നു. സോണിയ ഭാരതത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന വിശ്വാസത്തില്‍, ലോകത്ത് രണ്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രിമാരായി എന്നുപറഞ്ഞു ആ നാട്ടുകാര്‍ തുള്ളിച്ചാടിയെന്ന് റിപ്പോര്‍ട്ടിലുണ്ട്.
ഇത്രയും കാലംകൊണ്ടു കോണ്‍ഗ്രസ് വളര്‍ന്നത് ഇംഗ്ലണ്ടില്‍ നിന്ന് ഇറ്റലിയിലേക്കാണെന്നു സാരം. അഴിമതിയിലൂടെ അളവറ്റ പണം ഈ കുടുംബം കൈക്കലാക്കിയതിന്റെ പേരില്‍ കേസുകള്‍ നിലനില്ക്കുന്നു. റോബര്‍ട്ട് വാദ്രയുടെ മാതാവിനുപോലും വിവിഐപി സെക്യൂരിറ്റിയുള്ളതായി നാമറിയുന്നത് കേന്ദ്രഭരണം മാറിയപ്പോഴാണ്.
എന്നാല്‍ കൂടുതല്‍ ഗുരുതരമായ വിഷയം കോണ്‍ഗ്രസിന്റെ ദേശദ്രോഹ നടപടികളാണ്. നരേന്ദ്രമോദിയേയും ബിജെപിയേയും മുട്ടുകുത്തിക്കാന്‍ ഈ രാജ്യംതന്നെ നശിപ്പിക്കാനുള്ള പുറപ്പാടിലാണെന്നു തോന്നുന്നു ആ പാര്‍ട്ടി. മണി ശങ്കരയ്യര്‍ പാക്കിസ്ഥാനില്‍ ചെന്നു പറയുന്നു, കേന്ദ്രത്തില്‍ മോദി സര്‍ക്കാരുള്ള കാലത്തോളം ആ രാജ്യവുമായി സമാധാന ചര്‍ച്ച സാധ്യമാകില്ലെന്ന്.
രാജ്യത്തിന്റെ ശമ്പളം കൈപ്പറ്റുന്ന കശ്മീര്‍ വിഘടനവാദികളെ ചെന്നുകണ്ടു വണങ്ങുന്നു. സക്കീര്‍ നായിക്കിനെപ്പോലുള്ള ഭീകരവാദികളുടെ വക്കാലത്തുമായി നടക്കുകയാണ് ദിഗ്വിജയ് സിങ്ങുമാര്. രാഹുല്‍ രാജകുമാരനാണെങ്കില്‍ ഭാരതത്തെ കണ്ടം തുണ്ടമാക്കുമെന്നു പ്രതിജ്ഞ ചെയ്യുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്യുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവ് പോലീസ് സ്റ്റേഷന് ചുട്ടു ചാമ്പലാക്കാന്‍ ആഹ്വാനം ചെയ്തു.
പാക്കിസ്ഥാന്റെ ഹീറോയാണ് ടിപ്പു സുല്‍ത്താന്‍. അതുകൊണ്ട് ആ രാജ്യം അതിന്റെ യുദ്ധക്കപ്പലുകള്‍ക്കും മിസൈലുകള്‍ക്കും ഗസ്നി, ഗോറി എന്നതുപോലെ ടിപ്പു എന്നും നാമകരണം ചെയ്യുന്നു. എന്നാല്‍ ടിപ്പു സുല്‍ത്താന്‍ കോണ്‍ഗ്രസിന്റേയും ഹീറോ ആണിപ്പോള്‍.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ മതഭ്രാന്തന്റെ ജന്മദിനം ആചരിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കോണ്‍ഗ്രസ് എംപി കരസേനാ മേധാവിയെ തെരുവു ഗുണ്ട എന്നുവരെ ആക്ഷേപിക്കുന്നു. ദേശസ്നേഹികള്‍ ഇതെല്ലാം കാണുന്നു, ശ്രദ്ധിക്കുന്നു. വേണ്ട സമയത്ത് വേണ്ട രീതിയില്‍ അവര്‍ പ്രതികരിച്ചുകൊള്ളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: