കോഴിക്കോട്: മാതാ അമൃതാനന്ദമയിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച ബിഹാര്‍ സ്വദേശി സത്നാ സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ചു ഉന്നതതല അന്വേഷണം വേണമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യുന്നതിനു മുന്‍പു തന്നെ പ്രതി മരണപ്പെട്ടതു ദുരൂഹത സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നില്‍ ഭീകര സംഘടനകളുണ്ടോയെന്ന് അന്വേഷിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. കൊല്ലം വള്ളിക്കാവ് ആശ്രമത്തില്‍വച്ച് ബുധനാഴ്ചയാണ് അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ സത്നാസിംഗ് വേദിയിലേക്ക് ഓടിക്കയറിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയക്കുകയായിരുന്നു.
ജയിലില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പോലീസ് പറഞ്ഞത്. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സത്നാം സിംഗും മറ്റ് രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ പറഞ്ഞു. ഇയാള്‍ അക്രമവാസന പ്രകടിപ്പിച്ചിരുന്നതായും ഡോ സുനില്‍ പറഞ്ഞു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് സത്നാം സിംഗ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുവന്ന ഇയാളെ ശനിയാഴ്ച രാത്രിയാണ് അവശനിലയില്‍ സെല്ലില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: