കണ്ണൂര്‍: അനധികൃതമായി സമ്പാദിച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തുന്നതിന് കണ്ണൂര്‍ താലൂക്ക് പുഴാതി പഞ്ചായത്തിലെ ശാദുലിപ്പളളി പ്രദേശത്ത് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇത്തരം 30 മുന്‍ഗണനാ കാര്‍ഡുകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. നാല്ചക്രവാഹനങ്ങള് ഉളളവരും 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുളള വീടുളളവരും എയര്‍ കണ്ടീഷണറുകള്‍ തുടങ്ങി ആഡംബര സൗകര്യങ്ങളുള്ളവരുമായ ആളുകളാണ് മുന്‍ഗണനാ കാര്‍ഡുകള്‍ നേടിയതായി കണ്ടെത്തിയത്.
പിടിച്ചെടുത്ത കാര്‍ഡുടമകള്‍ക്ക് വിശദീകരണ നോട്ടീസ് നല്കി. തുടര്‍ന്ന് അവരെ നിയമനടപടിക്ക് വിധേയമാക്കുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍/പൊതുമേഖല/സഹകരണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കാര്‍ഡുകള്‍, 1000 സ്ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുളളവര്‍, നാലു ചക്രവാഹനമുളളവര്‍, ആദായനികുതി അടക്കുന്നവര്‍, ഉയര്‍ന്ന സാമ്പത്തിക ശേഷിയുളളവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡ് ലഭിച്ചിട്ടുണ്ടെങ്കില്‍ ആഗസ്ത് 10 നകം അത് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണമെന്ന് ഓഫീസര്‍ അറിയിച്ചു.
റെയ്ഡില്‍ കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എം.കെ.മനോജ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഇ.പി. അജയകുമാര്‍, വിനോദ്.കെ.സാബു, അജിതകുമാരി, കെ.ജെ.കമലാക്ഷന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: