കൊളമ്പോ: ചേതേശ്വര്‍ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും സെഞ്ചുറികളില്‍ ഇന്ത്യ കുതിക്കുന്നു. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം കളി നിര്‍ത്തിമ്പോള്‍ അവര്‍ മൂന്ന് വിക്കറ്റിന് 344 റണ്‍സ് നേടി.പതിമൂന്നാം സെഞ്ചുറി നേടിയ പൂജാരയും (128) ഒന്‍പതാം സെഞ്ചുറി കുറിച്ച രഹാനെയും (103) കീഴടങ്ങാതെ നില്‍ക്കുകയാണ്. വേര്‍പിരിയാത്ത നാലാം വിക്കറ്റില്‍ ഇവര്‍ 209 റണ്‍സ് കൂട്ടി ചേര്‍ത്തുകഴിഞ്ഞു.
അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്യപ്പെട്ട ദിനം പൂജാര അനശ്വരമാക്കി.
സെഞ്ചുറിയിലേക്ക് കുതിച്ച പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ നാലായിരം റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന ബഹുമതിയും സ്വന്തമായി. ദക്ഷിണാഫ്രിക്കയുടെ എല്‍ഗാറിനെയാണ് പൂജാര മറികടന്നത്.
ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ഓപ്പണര്‍ ധവാനെ 35 റണ്‍സിന് നഷ്ടമായി. ആദ്യ ടെസ്റ്റിലേതുപോലെ അടിച്ചു തകര്‍ത്ത ധവാന് 37 പന്തില്‍ അഞ്ചുഫോറും ഒരു സിക്സറും പൊക്കി.തുടര്‍ന്നെത്തിയ പൂജാര ഓപ്പണര്‍ രാഹുലിനൊപ്പം പിടിച്ചു നിന്നു. പനിമൂലം ആദ്യ ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന രാഹുല്‍ 57 റണ്‍സുമായി റണ്‍ ഔട്ടായി . രാഹുലിന്റെ എട്ടാം അര്‍ധസെഞ്ചുറിയാണിത്.
പിന്നീടെത്തിയ നായകന് കോഹ്ലിക്ക് പിടിച്ചു നില്ക്കാനായില്ല. 13 റണ്‍സ് നേടിയ കോഹ് ലിയെ ഹെറാത്തിന്റെ പന്തില്‍ മാത്യൂസ് പിടികൂടി.
ശ്രീലങ്കയുടെ പെരേരയും ഹെറാത്തും ഓരോ വിക്കറ്റ് വീഴ്ത്തി.
ആദ്യ ടെസ്റ്റില്‍ വമ്പന്‍ വിജയം നേടിയ ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
സ്കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്ങ്സ്: എസ് ധവാന് എല്‍ബിഡബ്ളിയു ബി പെരേര 35, കെ.എല്‍ രാഹുല്‍ റണ്‍ഔട്ട് 57, സി.എ പൂജാര നോട്ടൗട്ട് 128, വി.കോഹ് ലി സി മാത്യൂസ് ബി ഹെറാത്ത് 13, എ.എം.രാഹനെ നോട്ടൗട്ട് 103, എക്സ്ട്രാസ് 8 , ആകെ മൂന്ന് വിക്കറ്റിന് 344.
വിക്കറ്റ് വീഴ്ച: 1-56,2-109, 3-133.
ബൗളിങ്ങ്: എ. ഫെര്‍ണാന്‍ഡോ 17.4- 2-63-0, ഹെറാത്ത് 24-3-83-1, കരുണരത്ന 3-0-10-0, പെരേര 18-2-68-1, പുഷ്പകുമാര 19.2-0-82-0, ഡിസില്‍വ 8-0-31-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: