ഗുജറാത്തിനെച്ചൊല്ലി പിന്നെയും നാണംകെടാനാണ് കോണ്‍ഗ്രസിന്റെ വിധി. ഈ മാസം എട്ടിന് നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നിരാസവോട്ട് (നോട്ട) ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതാണ് ഏറ്റവും പുതിയ സംഭവം. തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യം നിരസിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാലറ്റില്‍ ‘നോട്ട’ ഏര്‍പ്പെടുത്തിയതെന്നും, 2004 മുതല്‍ ഇത് നിലവിലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ വിശദീകരണം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ‘നോട്ട’ ഏര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നെങ്കിലും അതിന്റെ പേരില്‍ കോടതിയില്‍ പോയത് കോണ്‍ഗ്രസാണ്. തങ്ങളുടെ പക്ഷത്തുനിന്നുള്ള എംഎല്‍എമാര്‍ കൂറുമാറുമോ എന്ന പേടിയാണ് ഇതിന് കാരണം. ‘നോട്ട’ വേണ്ടെന്ന ആവശ്യം സുപ്രീംകോടതിയും നിരസിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചങ്കിടിപ്പ് വര്‍ധിച്ചിരിക്കുകയാണ്.
ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 182 അംഗ നിയമസഭയില്‍ 44 എംഎല്‍എമാരുടെ പിന്തുണ ലഭിക്കുന്നയാള്‍ ജയിക്കും. 121 അംഗങ്ങളുള്ള ബിജെപിക്ക് രണ്ടുപേരെ നിഷ്പ്രയാസം ജയിപ്പിക്കാനാവും. ഇതിന് 92 പേരുടെ പിന്തുണ മതി. 29 വോട്ട് ബാക്കിയുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായും കേന്ദ്ര ടെക്സ്റ്റൈല്‍സ്-വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിയുമാണ് ജയസാധ്യത ഉറപ്പുവരുത്തിയ ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇവര്‍ക്കു പുറമെ ബിജെപിക്ക് മൂന്നാമതൊരാളെക്കൂടി രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുന്നതാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നത്.
57 അംഗങ്ങളുള്ള കോണ്‍ഗ്രസില്‍നിന്ന് ആറ് എംഎല്‍എമാര്‍ അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അവശേഷിക്കുന്ന 51 പേരില്‍ എത്രപേര്‍ ഒപ്പംനില്‍ക്കുമെന്ന് കോണ്‍ഗ്രസിന് യാതൊരു ഉറപ്പുമില്ല. കൂറുമാറുമെന്ന് ഭീതിയുള്ളവരെ പാര്‍ട്ടി ഭരണമുള്ള കര്‍ണാടകയിലേക്ക് കടത്തി പലയിടങ്ങളിലായി താമസിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ ശങ്കര്‍സിങ് വഗേല പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി അംഗത്വവും ഒരുമിച്ച് രാജിവച്ചത് കോണ്‍ഗ്രസിനെ ഞെട്ടിക്കുകയുണ്ടായി. പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ആറ് എംഎല്‍എമാര്‍ വഗേലയോട് അനുഭാവമുള്ളവരാണ്. വഗേലതന്നെയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും അഭ്യൂഹമുണ്ട്. ഈ ‘വഗേലപ്പേടി’ കൊണ്ടാണ് അവശേഷിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ രായ്ക്കുരാമാനം ഗുജറാത്തിന്റെ അതിര്‍ത്തി കടത്തിയിരിക്കുന്നത്. ഇതില്‍ ഒരു കാവ്യനീതിയുള്ളത് കാണാതെ പോകരുത്. ഇതേ വഗേലയാണ് 1995 ല്‍ ബിജെപിയെ പിളര്‍ത്തി 45 എംഎല്‍എമാരെ മധ്യപ്രദേശിലേക്ക് കടത്തി രഹസ്യസങ്കേതത്തില്‍ താമസിപ്പിച്ചത്. അന്ന് അതിനുവേണ്ട ഒത്താശയും സൗകര്യങ്ങളും ചെയ്തുകൊടുത്തത് കോണ്‍ഗ്രസും മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ്ങുമായിരുന്നു. ഇതേ ദിഗ്വിജയ് സിങ്ങിന്റെ പാര്‍ട്ടിക്കാണ് ഇപ്പോള്‍ സ്വന്തം എംഎല്‍എമാരില്‍ വിശ്വാസം നഷ്ടമായിരിക്കുന്നത്.
ഗുജറാത്ത് എംഎല്‍എമാരെ റിസോര്‍ട്ടല്‍ ഒളിപ്പിക്കാന്‍ മുന്‍കയ്യെടുത്ത കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഊര്‍ജമന്ത്രിയുമായ ശിവകുമാര്‍ ഇന്‍കം ടാക്സ് റെയ്ഡില്‍ കുടുങ്ങിയിരിക്കുകയാണ്. 10 കോടി രൂപയാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇന്‍കംടാക്സ് ഉദ്യോഗസ്ഥരെക്കണ്ട് ചില രേഖകള്‍ മന്ത്രി വലിച്ചുകീറിക്കളഞ്ഞത് ദുരൂഹത സൃഷ്ടിച്ചിട്ടുണ്ട്. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ച രേഖയായിരുന്നു ഇതെന്ന് കരുതപ്പെടുന്നു. മന്ത്രി കീറിയെറിഞ്ഞ പേപ്പറുകള്‍ ഉദ്യോഗസ്ഥര്‍ കൂട്ടിയോജിപ്പിച്ചിരിക്കുകയാണ്. ഈ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കുടുങ്ങുമെന്ന് ഉറപ്പാണ്. കള്ളപ്പണവേട്ട മറച്ചുപിടിക്കാന്‍ ഇന്‍കംടാക്സ് റെയ്ഡിനെ ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിഫലശ്രമം നടത്തുന്നുണ്ട്. എന്നാല്‍ റെയ്ഡിന് രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെറ്റ്ലി വ്യക്തമാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഗുജറാത്തില്‍നിന്ന് മത്സരിക്കുന്നത് പാര്‍ട്ടി അധ്യക്ഷയായ സോണിയയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന് അഹമ്മദ് പട്ടേലാണ്. പട്ടേലിനെതിരെ ബിജെപി നിര്‍ത്തിയിരിക്കുന്നത് കോണ്‍ഗ്രസ് വിട്ടുവന്ന ബല്‍വന്ത്സിങ് രാജ്പുട്ടിനെയാണ്. മൂന്നുതവണ ലോക്സഭാംഗവും, നാലുതവണ രാജ്യസഭാംഗവുമായിട്ടുള്ള അഹമ്മദ് പട്ടേലിന് തോല്‍വി പിണഞ്ഞാല്‍ അത് ഗുജറാത്ത് കോണ്‍ഗ്രസിന്റെ മുഖംതന്നെ നഷ്ടപ്പെടുന്നതിന് തുല്യമായിരിക്കും. സോണിയാ ഗാന്ധിക്ക് വ്യക്തിപരമായ തിരിച്ചടിയുമാവും. എന്തു വിലകൊടുത്തും അത് ഒഴിവാക്കാനുള്ള സാഹസങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം കാണിച്ചുകൂട്ടുന്നത്. എന്നാല്‍ ഇത് വിജയിക്കുമെന്ന് യാതൊരു ഉറപ്പുമില്ല. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും പരാജയം മാത്രം ഭക്ഷിക്കാന്‍ വിധിക്കപ്പെട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: