ന്യൂദല്‍ഹി: കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. തിരുവനന്തപുരത്ത് സിപിഎം ഗുണ്ടാസംഘം ആര്.എസ്.എസ് കാര്യവാഹ് രാജേഷിനെ വെട്ടിക്കൊന്നതും ബിജെപിയുടെ സംസ്ഥാന കാര്യാലയം ആക്രമിക്കപ്പെട്ടതും ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നല്കിയ പരാതിയിലാണ് നടപടി.
പരാതിയില്‍ കേസെടുത്ത കമ്മീഷന് നാലാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. കേരളത്തിലേക്ക് അന്വേഷണ സംഘത്തെ അയയ്ക്കുമെന്നും കമ്മീഷന് പറഞ്ഞു.ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്നതുമൂലം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. വിവിധ പാര്‍ട്ടികള്‍ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം കൊലപാതകങ്ങളിലേക്ക് നയിക്കുന്നതിന് കാരണം
സംസ്ഥാനത്തെ മോശപ്പെട്ട ക്രമസമാധാന പരിപാലനമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി. ആശയങ്ങളിലുള്ള അഭിപ്രായവ്യത്യാസം രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കമ്മീഷന് വിലയിരുത്തി. ജനുവരിയിലും കേരളത്തില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡിജിപിയില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും ലഭിച്ചിരുന്നു.
ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ കൊല്ലപ്പെടുന്നതെന്നായിരുന്നു മറുപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപിയോട് കേരളത്തില്‍ നടന്ന കൊലപാതകങ്ങളെയും രാഷ്ട്രീയ അക്രമങ്ങളെയും സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദമായ ലിസ്റ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് ഇരയായവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ നല്കിയ സഹായത്തിന്റെ വിവരങ്ങളും ആരാഞ്ഞിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: