കുന്നംകുളം : കുറിതട്ടിപ്പ് നടത്തിയ കേസില്‍ കടവല്ലൂര്‍ പഞ്ചായത്തംഗം കൊരട്ടിക്കര പൊന്നരാശ്ശേരി വീട്ടില്‍ സുരേഷ് അറസ്റ്റിലായി. കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്ര ഭരണ സമതി പ്രസിഡണ്ടായിരുന്ന സുരേഷ് വ്യത്യസ്തങ്ങളായ കുറി നടത്തി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാതായ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
പ്രദേശവാസികളായ നൂറ് കണക്കിനാളുകളില്‍ നിന്നായി മൂന്ന്, അഞ്ച്, എട്ട് ലക്ഷം രൂപ വരേയുള്ള കുറികള്‍ നടത്തി പണം വാങ്ങിയ ശേഷം കുറികാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാതായതോടെയാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും കോലൊളമ്പ് തട്ടിപ്പുകേസില്‍ പാര്‍ട്ടി കുറ്റക്കാരനെന്ന് കണ്ടെത്തി ചുമതലയില്‍ നിന്നും തരം താഴ്ത്തുകയും ചെയ്ത നേതാവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി .
ഒറ്റപ്പിലാവ് സുരേഷ് ബാബു വധ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നേതാവ് പരോളില്‍ വന്നപ്പോള്‍ സുരേഷിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു . വിഷയത്തില്‍ ഇടപെടുകയും മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തുകയും ചെയ്തെങ്കിലും പണം നല്‍കാനോ, അത് സംബന്ധിച്ച് ചര്‍ച്ചക്കോ സുരേഷ് തയ്യാറായില്ല .
പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സുരേഷുമായും പണം നഷ്ടപെട്ടവരുമായും ആലോചിച്ച് പണം തിരിച്ചു നല്കാന് വ്യവസഥ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയായ സുരേഷ് ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി നിന്നതോടെയാണ് കേസെടുത്തത്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ക്ഷേത്ര കമ്മറ്റിക്കാര് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭാരവാഹികളും പൊലീസില്‍ പരാതി നല്കി. തിരുവാഭരണങ്ങള്‍ പിന്നീട് സുരേഷിന്റെ വീട്ടില്‍ നിന്നും റെയ്ഡ് നടത്തി പൊലീസ് കണ്ടെടുത്തിരുന്നു.
പ്രദേശവാസികളുടെ കയ്യില്‍ നിന്നും ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പരാതിയുള്ളത് പ്രതിയെ കോടതിയില്‍ ഹാജരാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: