ആലപ്പുഴ: ശ്രീനാരായണ ഗുരു രചിച്ച ‘ദൈവമേ കാത്തുകൊള്‍കങ്ങ്’ എന്നു തുടങ്ങുന്ന വിശ്വപ്രസിദ്ധമായ പ്രാര്‍ത്ഥനാ ഗീതം ‘ദൈവദശക’ത്തിന് അവഹേളനം. ഡിസി ബുക്ക്സ് പ്രസിദ്ധീകരിച്ച രവിചന്ദ്രന്റെ ‘വെളിച്ചപ്പാടിന്റെ ഭാര്യ’ എന്ന പുസ്തകത്തില്‍ ദൈവദശകം അന്ധവിശ്വാസത്തിലേക്ക് ജനത്തെ നയിക്കുന്ന മയക്കുപാട്ട് മാത്രമാണെന്നാണ് അവഹേളിച്ചിരിക്കുന്നത്.
കേരള നവോത്ഥാനത്തെ പാളം തെറ്റിച്ചത് ഗുരുവാണെന്നും വിമര്‍ശിക്കുന്നു. ആഹാരത്തിനും വസ്ത്രത്തിനും വേണ്ടി പൊന്നുതമ്പുരാനോട് അപേക്ഷിക്കുന്ന വെറുമൊരു ഭിക്ഷാടന സാഹിത്യമാണത്രെ ദൈവദശകം. ആര്‍ത്തി മൂത്ത ഭക്തന് കാര്യസാദ്ധ്യത്തിനായി എന്തും ചെയ്യും, ഇങ്ങനെയുള്ളവരെ തൃപ്തിപ്പെടുത്തുന്ന നിലവിളി മാത്രമാണത്രെ ഗുരുവിന്റെ രചന.
ദൈവത്തിന് ജയ് വിളി, പ്രീണിപ്പിച്ചാല്‍ കൂടുതല്‍ ലഭിക്കുമെന്ന് കരുതുന്ന കൈക്കൂലി ദാതാവിന്റെ മാനസികാവസ്ഥ മാത്രമാണ് ഈ പ്രാര്‍ത്ഥനാ ഗീതത്തിലുള്ളത്, എല്ലാ ഭക്തരും ഭൗതികനേട്ടത്തിനായി ദിവസവും വിളിക്കുന്ന നിലവിളികള്‍ തന്നെയാണ് ദൈവദശകത്തിന്റെ പ്രമേയമെന്നും വിമര്‍ശനമുണ്ട്. ദൈവദശകത്തെയും രചയിതാവായ ശ്രീനാരായണ ഗുരുവിനെയും ഇത്രയധികം അവഹേളിക്കുകയും ചെയ്യുന്ന പുസ്തകം പ്രസിദ്ധീകരിച്ച ഡിസി ബുക്ക്സിന്റെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവിനെ കയറില്‍ കെട്ടി വലിക്കുന്നതും കുരിശില്‍ തറയ്ക്കുന്നതുമായ പ്ളോട്ടുകള്‍ പ്രദര്‍ശിപ്പിച്ച സിപിഎം നടപടിയേക്കാള്‍ കടുത്ത അവഹേളനമാണ് പുസ്തകത്തിലുള്ളത്. ഗുരുദേവന് ദൈവദശകം രചിച്ചിട്ട് 103 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമായി പ്രഖ്യാപിക്കാന്‍ സര്ക്കാന് തയ്യാറായിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയ്ക്ക് ശേഷം ഗുരുദേവന് നല്കിയ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് ‘ദൈവദശകം’.
അദ്വൈതത്തിലധിഷ്ഠിതമായ ഭാരതീയ ദര്‍ശനമാണ് ദൈവദശകത്തിലും. 1914 ല്‍ ശിവഗിരി മഠത്തിലെ അന്തേവാസികളായ കുട്ടികളുടെ ആവശ്യപ്രകാരം അവര്‍ക്ക് ചൊല്ലാനാണ് ‘ദൈവദശകം’ രചിച്ചത്. എട്ടക്ഷരം വീതമുള്ള പത്ത് ശ്ലോകങ്ങളാണ് ഇതില്‍. ആകെ 40 വരികള്‍. കൊച്ചുകുട്ടികള്‍ക്ക് വരെ ആയാസരഹിതമായി അര്‍ത്ഥമറിഞ്ഞ് ആലപിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: