കണ്ണൂര്‍: ജില്ലയിലൂടെ കടന്നുപോകുന്ന ഗ്യാസ് പൈപ്പ്ലൈനിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു കഴിഞ്ഞതായും പൈപ്പ്ലൈന് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുന്ന ആശങ്കകള്ക്കടിസ്ഥാനമില്ലെന്നും ഗെയില്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ മൊത്തം 83 കിലോമീറ്റര്‍ ദൂരത്തിലാണ് ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത്. ഇതില്‍ കുറുമാത്തൂര്‍ വില്ലേജിലെ രണ്ട് കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഇത്രയും ദൂരത്തില്‍ പൈപ്പ് ഇടുമ്പോള്‍ കാര്‍ഷിക മേഖലയില്‍ സ്ഥലം ഉടമകള്‍ക്ക് സംഭവിക്കുന്ന നഷ്ടത്തിന് പരിഹാരമായി ഇതുവരെ 77 ലക്ഷം രൂപ വിതരണം ചെയ്തു കഴിഞ്ഞതായി ഇവര്‍ പറഞ്ഞു.
സ്ഥലമുടമകളില്‍ നിന്നും ഉപയോഗ അവകാശം മാത്രമാണ് ഗെയില്‍ വാങ്ങിയിട്ടുളളതെന്നും ഈ വകയിലുളള നഷ്ടപരിഹാരത്തുക പൈപ്പിടല്‍ പ്രവൃത്തി പൂര്‍ണ്ണമായ ശേഷം ഭൂവുടമകള്‍ക്ക് വിതരണം ചെയ്യുമെന്നും ഇവര്‍ പറഞ്ഞു. പൈപ്പ് കടന്നു പോകുന്നതിന്റെ 10 മീറ്റര്‍ സ്ഥലമാണ് കമ്പനി ഉപയോഗ അവകാശത്തിന് ഏറ്റെടുത്തിരിക്കുന്നതെന്നും വരും ദിവസങ്ങളില്‍ പ്രവര്‍ത്തി ഏറ്റെടുക്കുന്നതിനനുസരിച്ച് പൈപ്പ്ലൈന് കടന്നു പോകുന്ന ജില്ലയിലെ മറ്റിടങ്ങളിലെ ഭൂവുടമകള്‍ക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുമെന്നും ഇവര്‍ അറിയിച്ചു.
ആവശ്യത്തിലധികം സുരക്ഷാ സൗകര്യങ്ങളൊരുക്കിയാണ് പദ്ധതിയുടെ പൈപ്പ്ലൈന് നിര്‍മ്മാണം നടക്കുന്നത്. ഇപ്പോഴും പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ടെന്നും ഇനിയും ആര്‍ക്കെങ്കിലും ആശങ്കകളുണ്ടെങ്കില്‍ ഇത് തീര്‍ത്തു കൊടുക്കാന്‍ ഗെയില്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു.
വിദഗ്ധരായ ഏജന്‍സികളേയും തൊഴിലാളികളെയുമാണ് പ്രവര്‍ത്തികള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ഗെയില്‍ ആജീവനാന്ത കാലത്തേക്കാണ് ഭൂമിയുടെ ഉപയോഗ അവകാശം ഗെയില്‍ നേടിയിരിക്കുന്നതെങ്കിലും പ്രസ്തുത ഭൂമിയില്‍ അടുക്കളത്തോട്ടം മറ്റ് കാര്‍ഷിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഭൂവുടമയ്ക്ക് ഉപയോഗിക്കാം. എന്നാല്‍ സ്ഥിരം നിര്‍മ്മാണവും ബോര്‍വെല്‍, കിണര്‍ എന്നിവ നിര്‍മ്മിക്കാന്‍ പാടില്ലാത്തതാണെന്നും ഇവര്‍ പറഞ്ഞു. രാജ്യത്തെ 18 സംസ്ഥാനങ്ങളില്‍ 35 വര്‍ഷമായി വാതക പൈപ്പ് ലൈന്‍ സംവിധാനം നിലവിലുണ്ട്. ഇവിടങ്ങളിലൊന്നുമില്ലാത്ത ആശങ്കക്ക് കേരളത്തില്‍ അടിസ്ഥാനമില്ലെന്നും പൈപ്പ് ലൈനുമായി ബന്ധപ്പെട്ട് അപകടങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സംഭവിച്ചാല്‍ ഭൂവുടമയുടെ പേരില്‍ കേസെടുക്കുമെന്നും മറ്റുമുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഉടമയുടെ സ്ഥലത്ത് പൈപ്പ്ലൈനിടുമ്പോള്‍ നിയമപരമായ നീക്കുപോക്കിന്റെ ഭാഗമായാണ് ഇത്തരം കാര്യങ്ങള്‍ രേഖകളില്‍ പറയുന്നുവെന്നതല്ലാതെ ഇതുവരെ ആരും തന്നെ ഇത് ഉപയോഗപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് സ്ഥലമുടമകളുടെ ഈ ആശങ്കയും അസ്ഥാനത്താണെന്ന് കമ്പനി ഭാരവാഹികള്‍ പറഞ്ഞു.
അമേരിക്കയിലും മറ്റുമുണ്ടായ അപകടങ്ങള്‍ തികഞ്ഞ അശ്രദ്ധകൊണ്ട് സംഭവിച്ചതാണ്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുപ്രചരണങ്ങള്‍ നടത്തുന്നതില്‍ അര്‍ത്ഥമില്ല. 1955 കാലഘട്ടത്തില്‍ നൂതനമായ വെല്‍ഡിങ്ങ് സംവിധാനങ്ങളൊന്നുമില്ലാത്ത കാലത്താണ് അമേരിക്കയില്‍ പൈപ്പ്ലൈന് സ്ഥാപിച്ചത്. മാത്രമല്ല ലാഭക്കൊതി കാരണം പൈപ്പിലൂടെ സാധാരണയായി കടത്തിവിടേണ്ടതിന്റെ മൂന്ന് മടങ്ങാണ് വാതകം കടത്തിവിട്ടത്. അതുകൊണ്ടാണ് അപകടമുണ്ടായത്. എന്നാല്‍ ഇപ്പോള്‍ ഡിസൈനിങ്ങ് ഘട്ടത്തില്‍ത്തന്നെ ഏത് മെറ്റീരിയല്‍ കൊണ്ട് പൈപ്പ് ഉണ്ടാക്കണമെന്നുവരെ തീരുമാനിച്ച് മികച്ച മെറ്റീരിയലുപയോഗിച്ചാണ് പൈപ്പ് നിര്‍മിച്ചിരിക്കുന്നത്.
പൈപ്പിടല്‍ പൂര്‍ത്തിയായി കമ്മീഷന് ചെയ്യപ്പെടുന്നതോടെ 24 മണിക്കൂറും പൈപ്പ്ലൈന് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരുണ്ടാകുമെന്നും പൈപ്പ്ലൈന് പോകുന്നതിനായി ഒരാളുടെ വീടു പോലും മാറ്റേണ്ട അവസ്ഥയുണ്ടാകില്ലെന്നും അങ്ങനെ മാറ്റേണ്ടി വരുന്നിടത്ത് പൈപ്പ്ലൈനിന്റെ അലൈന്മെന്റ് മാറ്റി സ്ഥാപിക്കുമെന്നും ഇവര്‍ പറഞ്ഞു.
പൈപ്പ്ലൈന് വഴി കൊച്ചിയില്‍ 690 ഗ്യാസ് കണക്ഷന് ലഭ്യമാക്കിയിട്ടുണ്ടെന്നുംവാതക പൈപ്പ്ലൈന് സ്ഥാപിച്ചതു വഴി മാസം 85 ലക്ഷം രൂപ സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭ്യമാകുന്നുണ്ടെന്നും ഗെയില്‍ അധികൃതര്‍ പറഞ്ഞു. കുറുമാത്തൂര്‍ മുതല്‍ കോഴിക്കോട് വരെയുളള പൈപ്പിടല്‍ ജോലി കല്പ്പതെരുവെന്ന കമ്പനിയാണ് ഏറ്റെടുത്ത് നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് മാനേജര്‍ എന്‍.എസ്.പ്രസാദ്, അനില്‍ കുമാര്‍, ഷണ്മുഖംപിളള, രേവതി വര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: