മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചത് നിലവിലെ നിയമങ്ങള്‍ അട്ടിമറിച്ചെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കക്കാടംപൊയില്‍ പരിസ്ഥിതി ലോലപ്രദേശമാണ്. ഇവിടെ കുന്നുകള്‍ ഇടിച്ചു നിരത്തിയാണ് പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.
കക്കാടംപൊയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഒത്താശയോടെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. പാര്‍ക്കിനുള്ള പല അനുമതികളും നേടിയെടുത്തത്. നിയമങ്ങള്‍ അട്ടിമറിച്ചാണ്. പഞ്ചായത്ത് അനുമതി നല്‍കുന്നതിന് മുമ്പ് തന്നെ പാര്‍ക്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തുടര്‍ന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ പഞ്ചായത്തില്‍ പിഴ നല്കി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് എംഎല്‍എയുടെ വാദം.
ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ച് കാട്ടരുവിയില്‍ നിന്ന് പാര്‍ക്കിലെ കൃത്രിമ തടാകത്തിലേക്ക് വെള്ളമൂറ്റിയത് വിവാദമായിരുന്നു. ചീങ്കണ്ണിപ്പാലി കോളനിയിലെ ആദിവാസികളും, വന്യജീവികളും കുടിവെള്ളത്തിന് ആശ്രയിക്കുന്ന കാട്ടരുവിയില്‍ തടയണകെട്ടിയാണ് വെള്ളമൂറ്റിയിരുന്നത്. പാര്‍ക്കില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് 40 ഏക്കര്‍ ഭൂമിയില്‍ മലയിടിച്ച്കൃത്രിമ തടാകം നിര്‍മ്മിച്ചിരിക്കുന്നത്.
മൈനിംങ് ജിയോളജി വകുപ്പടക്കമുള്ള ഏജന്‍സികളുടെ അനുമതികളൊന്നുമില്ലാതെയായിരുന്നു നേരത്തെ കാട്ടരുവിയില്‍ തടയണകെട്ടി കൃത്രിമ തടാകമുണ്ടാക്കിയത്. തടാകത്തിന്റെ വശങ്ങളില് കരിങ്കല്‍ഭിത്തികെട്ടുകയും ബോട്ടു ജെട്ടിക്കായി കോണ്‍ക്രീറ്റ് കാലുകള്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു.
ആദിവാസികളടക്കമുള്ളവരുടെ കുടിവെള്ളം തടസ്സപ്പെടുത്തിയാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നതെന്ന് മുന്‍ നോര്‍ത്ത് ഡിഎഫ്ഒ കെ.കെ.സുനില്‍കുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ മലപ്പുറം ജില്ലാ കളക്ടര്‍ ടി.ഭാസ്ക്കരന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ പി.വി അന്‍വര്‍ നിലമ്പൂരില്‍ നിന്നും ഇടതുസ്വതന്ത്രനായി വിജയിച്ചശേഷം ടൂറിസം ലോബി തടാകത്തില്‍ അഞ്ചു ബോട്ടുകള്‍ ഇറക്കി ബോട്ട് സര്‍വീസിനും തുടക്കമിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: