ഇരിട്ടി: ശക്തമായ മഴയില്‍ റോഡ് ഒഴുകിപ്പോയതിനെത്തുടര്ന്നു ഗതാഗതം നിര്‍ത്തിവെച്ച ഇരിട്ടി വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ മാക്കൂട്ടം ചുരം റോഡിലൂടെ യുള്ള മുഴുവന്‍ ഗതാഗതവും പുനഃസ്ഥാപിച്ചു. കഴിഞ്ഞദിവസം ചെറു വാഹനങ്ങള്‍ക്ക് വേണ്ടി റോഡ് തുറന്നുകൊടുത്തിരുന്നെങ്കിലും ബസ്സുകള്‍ അടക്കമുള്ള വലിയ വാഹങ്ങള്‍ കടത്തിവിട്ടിരുന്നില്ല. കുടക് പൊതുമരാമത്ത് വകുപ്പിന്റെ പരിശോധനക്ക് ശേഷം ജില്ലാ ഭരണകൂടം മുഴുവന്‍ വാഹനങ്ങള്‍ക്കും വേണ്ടി വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ തുറന്നു കൊടുക്കുകയായിരുന്നു. എന്നാല്‍ 30 ടണ്ണിനു മുകളിലുള്ള ചരക്കു വാഹനങ്ങള്‍ക്ക് നിരോധനം തുടരും.
കഴിഞ്ഞ മാസം 20 നായിരുന്നു കനത്തമഴയെത്തുടര്‍ന്ന് പെരുമ്പാടി ചെക്ക്പോസ്റ്റിനു സമീപമുള്ള ജലാശയത്തില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നു റോഡ് മുപ്പത് മീറ്ററോളം ഒഴുകിപ്പോയത്. ഇതിനെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയും കുടവുമായുള്ള ബന്ധം പൂര്‍ണ്ണമായും വേര്‍പെട്ടു. ബംഗളൂരു, മൈസൂര്‍ തുടങ്ങിയ പട്ടണങ്ങളിലേക്കു നിത്യം സര്‍വീസ് നടത്തിയിരുന്ന അന്‍പതിലേറെ ടൂറിസ്റ്റു ബസ്സുകളും, കേരളാ കര്‍ണ്ണാടകാ ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും, നൂറുകണക്കിന് മറ്റു വാഹനങ്ങളും ഓട്ടം നിര്‍ത്തിയതോടെ വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളിലേക്കു നിത്യവും യാത്ര നടത്തിയിരുന്ന വിദ്യാര്‍ത്ഥികളും തൊഴിലാളികളും അടക്കമുള്ളവര്‍ പ്രയാസത്തിലായി. എന്നാല്‍ ചുരുങ്ങിയത് രണ്ടു മാസമെങ്കിലും എടുക്കും റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ എന്ന് കരുതിയിരുന്നിടത്ത് പത്തുദിവസം കൊണ്ട് ചെറു വാഹനങ്ങള്‍ക്കും 14 ദിവസം കൊണ്ട് ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കും കടന്നു പോകാന്‍ തക്കവിധം റോഡ് പുനര്നിര്മ്മിക്കാനായത് കുടക് ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ഒന്ന് കൊണ്ടുമാത്രമാണ്. മാക്കൂട്ടം ചുരം റോഡ് ആക്ഷന്‍ കമ്മിറ്റിയും അതിന്റെ പ്രസിഡണ്ടായ പി.കെ.പ്രിത്യുനാഥും ഇതില്‍ പ്രധാന പങ്കു വഹിച്ചു എന്നതും എടുത്തു പറയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: