പയ്യന്നൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹക് ചൂരക്കാട്ട് ബിജു വധക്കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പയ്യന്നൂര്‍ സിഐ എം.പി.ആസാദ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ ആകെ 12 പ്രതികളാണുള്ളത്. ഇതില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ഈ പ്രതിയെ കണ്ടെത്താനും കേസില്‍ പ്രതിയുടെ പങ്ക് വ്യക്തമാക്കിയ രീതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ഇന്നോവ കാര്‍, ആള്‍ട്ടോ കാര്‍, ഒരു ബൈക്ക് എന്നിങ്ങനെ മൂന്ന് വാഹനങ്ങളും മൂന്ന് വാളുകളും കൊലപാതക സമയത്ത് പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും 1500 ഓളം പേജുള്ള കുറ്റപത്രത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഇവ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ കേസില്‍ തൊണ്ടിമുതലുകള്‍ക്കൊപ്പം 71 സാക്ഷികളെയും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പയ്യന്നൂര്‍ സിഐ എം.പി.ആസാദ്, എഎസ്ഐ എന്‍.കെ.ഗിരീഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ് അരവഞ്ചാല്‍, രാഘവന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരീന്ദ്രന്‍, രഞ്ജിത്ത്, ജയേഷ്, ബീന എന്നിവരടങ്ങിയ സംഘമാണ് 82 ദിവസം കൊണ്ട് കുറ്റപത്രം തയ്യാറാക്കിയത്.
കഴിഞ്ഞ മെയ് 12 ന് വൈകുന്നേരമാണ് പഴയങ്ങാടിയില്‍ നിന്നും സുഹൃത്തിനൊപ്പം ബൈക്കില്‍ വരികയായിരുന്ന എട്ടിക്കുളം മൊട്ടക്കുന്നിലെ ആര്‍എസ്എസ് കാര്യവാഹക് ബിജുവിനെ ഇന്നോവ കാറിലെത്തിയ സംഘം ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: