ഇടുക്കി: ചിന്നക്കനാല്‍ ആനയിറങ്കലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. എസ്റ്റേറ്റ് ലായത്തില്‍ ഇറങ്ങിയ അരിക്കൊമ്പന് റേഷന്‍കട ആക്രമിച്ച് ജനാലകളും മേല്‍ക്കൂരയും തകര്‍ത്തു. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൊലേറോ ജീപ്പില്‍ കുത്തി ചില്ല് തകര്‍ക്കുകയും തള്ളി മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്തെ പെട്ടിക്കടയും മറിച്ചിട്ടു.
എസ്റ്റേറ്റ് ലായത്തിന് സമീപം എം.എം രവീന്ദ്രന് നടത്തുന്ന റേഷന്‍കടയും അംഗന്‍വാടിയും ചേര്‍ന്ന കെട്ടിടത്തിന്റെ ഭിത്തി തള്ളിവീഴ്ത്തി കടയ്ക്കുള്ളില്‍ കയറുവാനാണ് ആന ആദ്യം ശ്രമിച്ചത്. എന്നാല്‍ കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പഴയ കെട്ടിടമായതിനാല്‍ ഇത് വിജയിച്ചില്ല. തുടര്‍ന്ന് കെട്ടിടത്തിന്റെ രണ്ട് ജനാലകളുടെ കമ്പികള്‍ ഇളക്കിമാറ്റാനും ശ്രമിച്ചു.
ഇത് സാധിക്കാതെ വന്നതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുന്‍വശത്തെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ അടിച്ച് തകര്‍ത്തു. ആനയിറങ്കല്‍ സ്വദേശി മൂര്‍ത്തിയുടെ മുറ്റത്ത് നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ജീപ്പിന്റെ പിന്‍ഭാഗത്ത് മൂന്നിടത്ത് കൊമ്പ് കുത്തിയിറക്കുകയും, വശങ്ങളിലെ ചില്ല് തകര്‍ക്കുകയും തള്ളി മറിച്ചിടാന്‍ ശ്രമിക്കുകയും മുന്നോട്ട് ഉന്തി നീക്കുകയും ചെയ്തു. ശബ്ദം കേട്ട് വീടുകളില്‍ ഉറങ്ങിക്കിടന്നിരുന്നവര്‍ പുറത്തിറങ്ങി ബഹളം വച്ചു. സംഭവം അറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ബോഡിമെട്ട് ബീറ്റ് ഫോറസ്റ്റര്‍ കെ.കെ. വിനോദിന്റെ നേതൃത്വത്തിലുള്ള വനപാലകരും സ്ഥലത്തെത്തി.
പാട്ട കൊട്ടിയും പടക്കം പൊട്ടിച്ച് ഭയപ്പെടുത്തിയെങ്കിലും പുലര്‍ച്ചെ രണ്ടരയോടെയാണ് ആന കാട്ടിലേക്ക് മടങ്ങിയത്. പ്രകോപിതരായ തൊഴിലാളികള്‍ പണിമുടക്കി കൊച്ചി-ധനുഷ്ക്കോടി ദേശീയപാത ഉപരോധിച്ചു. ദേവികുളം റെയ്ഞ്ച് ഓഫീസര്‍ നിബുകിരണ് എത്തി നാട്ടുകാരുമായി പ്രശ്നം ചര്‍ച്ചചെയ്തു. പത്ത് ദിവസത്തിനകം കോടനാട് നിന്നും കുങ്കിയാനയെ എത്തിച്ച് അരിക്കൊമ്പനെ പിടികൂടി നീക്കം ചെയ്യുമെന്ന് അറിയിച്ചു.
കുങ്കിയാന എത്തും വരെ ദിവസവും വൈകിട്ട് 6 മുതല്‍ വെളുപ്പിന് 6 വരെ വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേന കാട്ടാനയെ തടയുന്നതിനായി പ്രദേശത്ത് നിലയുറപ്പിക്കുമെന്നും ഉറപ്പ് നല്കി. ഇതോടെ ഉപരോധം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: