സന്നിധാനം: കാര്‍ഷിക സമൃദ്ധിയുടെ പ്രതീകമായി ശബരിമലയില്‍ നിറപുത്തരി ആഘോഷിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും തമിഴ്നാട്ടില്‍നിന്നും കൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ആല്മരച്ചുവട്ടില് സമര്‍പ്പിച്ചു.
ഭക്തര്‍ എത്തിച്ച നിറകതിര്‍ മേല്‍ശാന്തി ബാലമുരളിയും പരികര്‍മ്മികളും ഗണപതിഹോമം നടത്തി മണ്ഡപത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ ശുദ്ധി വരുത്തി. പിന്നീട് ശ്രീകോവിലിലേക്ക് എഴുന്നളളിച്ച് മൂല വിഗ്രഹത്തിനു മുന്നില്‍ സമര്‍പ്പിച്ച് പൂജ നടത്തി. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ഇന്നലെ സന്ധ്യയ്ക്ക് ആരംഭിച്ച കനത്ത മഴ പുലര്‍ച്ചെ നിറപുത്തരി ചടങ്ങുകള്‍ തീരുംവരെ നീണ്ടുനിന്നു.
ചടങ്ങ് ദര്‍ശിക്കാന്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങളാണ് അയ്യപ്പ സന്നിധിയില്‍ എത്തിയത്. ഉദയാസ്തമന പൂജ, ലക്ഷാര്‍ച്ചന, സഹസ്രകലശം, കളഭാഭിഷേകം എന്നിവയും ഉണ്ടായിരുന്നു. ഇന്ന് രാത്രി അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കും. ചിങ്ങമാസ പൂജയ്ക്കായി 17ന് വൈകിട്ട് 5.30ന് നട തുറക്കും. ഇന്നത്തെ പൂജയോടെ തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഒരു വര്‍ഷത്തെ പൂജാകര്‍മ്മങ്ങള്‍ പൂര്‍ത്തിയായി. ചിങ്ങം ഒന്ന് മുതല്‍ അടുത്ത ഒരു വര്‍ഷം തന്ത്രി കണ്ഠരര് രാജീവരര്‍ക്കാണ് പൂജയുടെ ചുമതല.
ദേവസ്വം കമ്മിഷണര്‍ എന്‍.വാസു, സ്പെഷ്യല്‍ കമ്മിഷണര്‍ കെ.ബാബു എന്നിവരും ചടങ്ങ് ദര്‍ശിക്കാന്‍ എത്തിയിരുന്നു. ശബരിമല ചീഫ് കമ്മിഷണര്‍ കെ.ജയകുമാര്‍ ഇന്നലെ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സീസണ് മുമ്പ് പൂര്‍ത്തിയാക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: