ചണ്ഡിഗഢ്: ഹരിയാന മുന്‍ ഉപമുഖ്യമന്ത്രി ചന്ദര്‍മോഹന്റെ മുന്‍ ഭാര്യ ഫിസ മുഹമ്മദ് എന്ന അനുരാധ ബാലി (39)യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാഞ്ച്ഗുളയിലെ സെക്ടര്‍ 48 ലെ വീടിന്റെ താഴത്തെ നിലയില്‍ സ്വന്തം കിടക്കയിലാണ് ഹരിയാന മുന്‍ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറല്‍ കൂടിയായ അനുരാധയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് നാലഞ്ചു ദിവസത്തെ പഴക്കമുണ്ട്. ഇന്നു രാവിലെ വീട്ടിലെത്തിയ ഒരു ബന്ധുവാണ് മൃതദേഹം കണ്ടത്. ആത്മഹത്യാക്കുറിപ്പോ മറ്റു തെളിവുകളോ കണ്ടെടുത്തിട്ടില്ല. ആദ്യഭാര്യയുമായി പിണങ്ങിക്കഴിയവേയാണ് ചന്ദര്‍മോഹന്‍ അനുരാധയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. 2008 ഡിസംബറില്‍ അസിസ്റ്റന്റ് അഡ്വക്കേറ്റ് ജനറല്‍ പദവി ഉപേക്ഷിച്ച ശേഷമായിരുന്നു വിവാഹം.
പിതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭജന്‍ലാലിനെ ധിക്കരിച്ചായിരുന്നു ചന്ദര്‍ മോഹന്‍ അനുരാധയെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം ഇസ്ലാം മതം സ്വീകരിച്ച ഇരുവരും പേരും മാറ്റിയിരുന്നു. അനുരാധ ഫിസ മുഹമ്മദ് എന്നും ചന്ദര്‍ മോഹന്‍ ചാന്ദ് മൊഹമ്മദ് എന്നും പേരു മാറ്റുകയായിരുന്നു.
എന്നാല്‍ വിവാഹശേഷം രണ്ടു മാസം കഴിഞ്ഞപ്പോള്‍ ചന്ദര്‍മോഹന്‍ ഇവരെ ഉപേക്ഷിച്ച് ആദ്യഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പം പോകുകയായിരുന്നു. തുടര്‍ന്ന് ചന്ദര്‍മോഹന്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ഇവര്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നും ചന്ദര്മോഹനെതിരേ മത്സരിക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: