കോഴിക്കോട്: മാങ്കാവ് ശ് മശാനം- കൊമ്മേരി- മേത്താട്ടുതാഴം റോഡ് വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ പ്രക്ഷോഭത്തിന്. 43 വര്‍ഷമായി കടലാസിലൊതുങ്ങിയ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി നാട്ടുകാര്‍ ജനകീയ കമ്മിറ്റിയും രൂപീകരിച്ച് പ്രവര് ത്തനം ആരംഭിച്ചിട്ടുണ്ട്. പ്രക്ഷോഭത്തിന് മുന്നോടിയായി ഇന്ന് വൈകിട്ട് കൊമ്മേരി ബസാറില്‍ ജനദസ്സ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലുള്ള റോഡിന് മൂന്ന് മീറ്റര്‍ മാത്രമാണ് വീതി. ഇത് 18 മീറ്ററായി വികസിപ്പിക്കുന്നതിനായിരുന്നു പദ്ധതിയെങ്കിലും ഒന്നും നടന്നില്ല. റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം ഏറ്റെടുക്കേണ്ടതുകൊണ്ട് തന്നെ റോഡിന് വശങ്ങളിലുള്ള സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ കെട്ടിടം നിര്‍മ്മിക്കാനോ സാധിക്കുന്നില്ല. എന്നാല്‍ നാലു പതിറ്റാണ്ടിലേറെയായി സ്ഥലം ഏറ്റെടുത്തിട്ടുമില്ല. റോഡിന് സ്ഥലം വിട്ട് കൊടുക്കാന്‍ ഉടമകള്‍ക്ക് എതിര്‍പ്പില്ല. മതിയായ നഷ്ടപരിഹാരം ലഭിച്ചാല്‍ സ്ഥലം വിട്ടു കൊടുക്കാന്‍ ഉടമകള്‍ തയ്യാറാണ്.
ഇടുങ്ങിയ റോഡിലൂടെ മൂന്ന് ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതിലൂടെ കൂടുതല്‍ ബസ് സര്‍വ്വീസ് എന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെക്കുന്നു. എതിരെ വരുന്ന വവാഹനങ്ങള്ക്ക് സൈഡ് കൊടുക്കാന്‍ സാധിക്കാതെ പ്രയാസപ്പെട്ടാണ് നിലവില്‍ വാഹനങ്ങള്‍ പോകുന്നത്. മഴക്കാലമായാല്‍ റോഡ് ചെളിക്കുളമാകും. കോഴിക്കോട് വഴി കടന്നുപ്പോകുന്ന രണ്ട് ബൈപ്പാസുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് നിര്‍ദ്ദിഷ്ട റോഡ്. റോഡ് വികസനം യാഥാര്‍ത്ഥ്യമായാല്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് തന്നെ പരിഹാരമാകും. നഗരത്തില്‍ നിന്ന് എളുപ്പത്തില്‍ രാമനാട്ടുകര ഭാഗത്തേക്കും മെഡിക്കല്‍ കോളേജ് ഭാഗത്തേക്കും എത്തിച്ചേരാനാകും. ഗവ. സൈബര്‍ പാര്‍ക്ക്, ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്ക്, മിംസ് ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങളൈ പരസ്പരം ബന്ധിപ്പിക്കാന്‍ ഈ റോഡ് കൊണ്ട് സാധിക്കും. രണ്ട് കിലോ മീറ്റര്‍ മാത്രമാണ് റോഡിന്റെ നീളമെന്നതിനാല്‍ വലിയ തുക റോഡ് നിര്‍മ്മാണത്തിനായി വേണ്ടി വരില്ല. ഈ സാഹചര്യത്തില്‍ നാല് പതിറ്റാണ്ടിലേറെയായി നടപ്പാക്കാതെ കിടക്കുന്ന റോഡിന്റെ നിര്‍മ്മാണത്തിനായി വ്യത്യ സ്ത സമര മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് വൈകീട്ട് നാലിന് നടക്കുന്ന ജനസദസ് ഡോ.എം. ജി.എസ് നാരായണന് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജനകീയ കമ്മിറ്റി പ്രസിഡന്റ് പി. അസീസ് ബാബു, ജനറല്‍ സെക്രട്ടറി കെ.പി. സുബൈര്‍, എം. ശ്രീധരന്, പലോത്ത് മോഹനന്, യു. സജീര്‍, ടി.പി. നൗഷീര്‍, കെ. ആലിക്കോയ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: