കറുകച്ചാല്‍: ഫുട്പാത്ത് കാടുകയറി മൂടിയതിനാല്‍ കാല്‍നട യാത്രികര്‍ക്ക് നടുറോഡിലൂടെ നടക്കേണ്ട അവസ്ഥയാണ് കറുകച്ചാലില്‍. ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ ബസ്സ്റ്റാന്‍ഡ് ജംഗ്ഷനു സമീപത്തെ ഫുട്പാത്താണ് കാടുകയറി മൂടിയത്. അണിയറപ്പടി മുതലുള്ള ആളുകളും വിവിധ സ്ഥാപനങ്ങളിലേക്കും പോകുന്നവര്‍ ആശ്രയിച്ചിരുന്ന ഫുട്പാത്താണ് പുല്ലുമൂടിയത്. ഫുട്പാത്തിനോടു ചേര്‍ന്ന ഭാഗങ്ങള്‍ നീളത്തില്‍ വാഹനങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്. ഇതിനാല്‍ തിരക്കേറിയ റോഡിലൂടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി വേണം നടന്നു പോകുവാന്‍. എതിര്‍വശത്ത് പഞ്ചായത്ത് ടാക്സി സ്റ്റാന്‍ഡിനായി നിര്‍മാണം നടക്കുന്ന ഭാഗത്തും നിറയെ കാടും പടര്‍പ്പുമാണ്. രാത്രി കാലങ്ങളില്‍ വെളിച്ചമില്ലാത്തതിനാല്‍ ഇതുവഴി യാത്ര ഏറെ ദുരിതമാണ്. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവും ഉള്ളതിനാല്‍ കാട് നീക്കം ചെയ്യുവാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. സമീപകാലത്തു ലക്ഷങ്ങള്‍ ചിലവഴിച്ചു നിര്‍മിച്ച കറുകച്ചാലിലെ ഫുട്പാത്തുകള്‍ ഉപയോഗശൂന്യമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: