കണ്ണൂര്‍: മാലിന്യപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കാംപയിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനവും ശുചിത്വ സര്‍വേയും ഇന്ന് ആരംഭിക്കും. കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി ടീച്ചര്മാര്, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, വിരമിച്ച ജീവനക്കാര്‍ തുടങ്ങിയവരാണ് വളണ്ടിയര്‍മാരായി വീടുകള്‍ സന്ദര്‍ശിക്കുന്നത്. ഓരോ വീട്ടിലെയും മാലിന്യ സംസ്കരണ രീതി, ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്തിരിക്കാറുണ്ടോ, മലിനജലം, പാഴ്വസ്തുക്കള് എന്നിവ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയവ സംബന്ധിച്ച വിവര ശേഖരണവും ബോധവത്ക്കരണവുമാണ് ശുചിത്വ സര്‍വേയുടെ മുഖ്യ ലക്ഷ്യം.
ഈ മാസം 15ന് നടക്കുന്ന മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനത്തിന് മുന്നോടിയായി ആരംഭിക്കുന്ന ഗൃഹസന്ദര്‍ശന പരിപാടി 13 വരെ നീണ്ടു നില്ക്കും. 50 വീടുകള്‍ക്ക് രണ്ട് വളണ്ടിയര്‍മാരെ വീതമാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങിന് ശേഷമാണ് മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപനം നടത്തുക. പഞ്ചായത്ത്-വാര്‍ഡ് തലങ്ങളില്‍ ആഗസ്ത് 15ന് രാവിലെ 10.30ന് മുഴുവന്‍ ജനങ്ങളെയും പങ്കെടുപ്പിച്ച് നടത്തുന്ന ശുചിത്വസംഗമത്തില്‍ ഈ പ്രഖ്യാപനം നടത്തുകയും ശുചിത്വ പ്രതിജ്ഞ എടുക്കുകയും ചെയ്യും. കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെന്ന മഹായജ്ഞത്തിന് ഇതോടെ തുടക്കമാകും. അന്ന് വൈകിട്ട് ആറരയ്ക്ക് എല്ലാ വീട്ടുപരിസരങ്ങളിലും ശുചിത്വ ദീപം തെളിയിച്ച് ഓരോ കുടുംബവും യജ്ഞത്തില്‍ പങ്കാളികളാവും.
സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങളുടെയും അവസ്ഥാ നിര്‍ണ്ണയ പഠനത്തിന്റെയും അടിസ്ഥാനത്തില്‍ സമഗ്ര ശുചിത്വ-മാലിന്യസംസ്കരണ പരിപാടി തയ്യാറാക്കി മാലിന്യ പ്രശ്നത്തഓരോ വീട്ടിലുമുണ്ടാവുന്ന ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ജൈവ മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്ക്കരിക്കണമെന്നാണ് കാംപയിന് മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. ഓരോ വീട്ടിനും അനുയോജ്യമായ മാലിന്യ സംസ്ക്കരണ രീതിയേതെന്ന് സര്‍വേ ടീം വിശദീകരിക്കും. അജൈവ മാലിന്യങ്ങള്‍ വാര്‍ഡ് തലത്തില്‍ ശേഖരിച്ച് സംസ്ക്കരിക്കുന്നതിനുള്ള പദ്ധതികള്‍ നവംബര്‍ ഒന്നോടെ ആരംഭിക്കും. സര്‍വേയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ തദ്ദേശ സ്ഥാപനവും ഇതിന് അനുയോജ്യമായ സംവിധാനമൊരുക്കാനാണ് നിര്‍ദേശം. ഇതിനായി ഓരോ തദ്ദേശ സ്ഥാപനത്തിന് 20 ലക്ഷം രൂപ വീതം ശുചിത്വ മിഷന് മുഖേന ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട പദ്ധതി നിര്‍ദേശം സപ്തംബര്‍ 15നു മുമ്പായി ഡിപിസി മുമ്പാകെ സമര്‍പ്പിക്കണം. നവംബര്‍ ഒന്നോടെ പദ്ധതി യാഥാര്‍ഥ്യമാവുന്ന രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്യണ്ടത്.
ജില്ലയിലെ എല്ലാ കുടുംബങ്ങളും ഈ കര്‍മ്മ പരിപാടിയില്‍ പങ്കാളികളാകണമെന്നും ഗൃഹ സന്ദര്‍ശന വേളയില്‍ വണ്ടിയര്മാര്ക്കാവശ്യമായ വിവരങ്ങള്‍ നല്കി സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി എന്നിവര്‍ അഭ്യര്‍ഥിച്ചു.
കാംപയിനുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗത്തില്‍ മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍.കെ അശോകന്, ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന്, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അഭിജിത്ത് ടി.ജി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: