ലണ്ടന്‍: വിടവാങ്ങല്‍ മത്സരത്തില്‍ സ്വര്ണമണിയാമെന്ന സ്പ്രിന്റ് രാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ സ്വപ്നം പൊലിഞ്ഞു. ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്റെ കരിയറിലെ അവസാന നൂറു മീറ്റര്‍ ഓടിയ ബോള്‍ട്ടിനെ അട്ടിമറിച്ച് അമേരിക്കയുടെ ജസ്റ്റിന് ഗാട്ലിന് ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ബോള്‍ട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്കയുടെ തന്നെ കോള്മാന് വെളളി മെഡല്‍ കരസ്ഥമാക്കി.
2005 ലെ ലോക ചാമ്പ്യനായ ഗാട്ലിന് പിന്നില്‍ നിന്ന് ഓടിക്കയറിയാണ് ഒന്നാമനായി ഫിനിഷ് ചെയ്തത്. സമയം 9.92 സെക്കന്‍ഡ്. നിലവിലുളള ചാമ്പ്യനായ ബോള്‍ട്ട് ഈ സീസണിലെ മികച്ച സമയത്തിനൊപ്പം എത്തിയെങ്കിലും (9.95 സെക്കന്‍ഡ്) മൂന്നാമനായി. അതെ സമയം യുവതാരമായ ക്രിസ്റ്റിയന്‍ കോള്മാന് 9.94 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനം നേടി.
സ്റ്റേഡിയം നിറഞ്ഞ കാണികളുടെ അകമഴിഞ്ഞ പിന്തയോടെ മത്സരിച്ച ബോള്‍ട്ടിനു പക്ഷെ സ്വര്‍ണത്തില്‍ തൊടാനായില്ല. കാണികള്‍ നിരാശരായി. ചാമ്പ്യന്‍പട്ടം നേടിയ ഗാട്ലിനെ അവര്‍ കൂവുകയും ചെയ്തു.
തുടക്കം മോശമായതാണ് തോല്‍വിക്ക് കാരണമെന്ന് മത്സരശേഷം ബോള്‍ട്ട് പറഞ്ഞു. എന്റെ തുടക്കം എന്നെ കൊല്ലുകയാണ്. ഹീറ്റ്സുകളില്‍ സാധാരണ നല്ല തുടക്കം ലഭിക്കാറുണ്ട്. ഇവിടെ അതുണ്ടായില്ല. ഫൈനലിലും തുടക്കം മോശമായി. അത് തോല്‍വിക്ക് വഴിവെച്ചെന്നും ബോള്‍ട്ട് പറഞ്ഞു.
വെള്ളിയാഴ്ച ഹീറ്റിസ് മത്സരശേഷം സ്റ്റാര്‍ട്ടിങ്ങ് ബ്ലോക്കിനെക്കുറിച്ച് ബോള്‍ട്ട് പരാതിപ്പെട്ടിരുന്നു. കാണികളുടെ കൂവല്‍ വകവയ്ക്കാതെ ഗാട്ലിന് മത്സരശേഷം ബോള്‍ട്ടിനെ സാഷ്ടാംഗം പ്രണമിച്ചു. ഈ കൂവല്‍ അര്‍ഹിക്കുന്നില്ലെന്ന് ബോള്‍ട്ട് ഗാട്ലിനോട് പറഞ്ഞു.
നല്ലൊരു അന്തരീക്ഷമായിരുന്നു. എന്റെ വിജയംകാണാനാണ് ഏറെപ്പേരും എത്തിയത്. എന്നാല്‍ ഞാന്‍ അവരെ നിരാശരാക്കിയെന്ന് ബോള്‍ട്ട് വെളിപ്പെടുത്തി.
ലണ്ടനിലെ ഈ ലോക ചാമ്പ്യന്‍ഷിപ്പോടെ ഉസൈന്‍ബോള്‍ട്ട് തിരശീലയ്ക്ക് പിന്നിലേയ്ക്ക് നീങ്ങുകയാണ്. 200 മീറ്ററില്‍ നിലവിലുളള ലോക ചാമ്പ്യനാണെങ്കിലും ഇവിടെ മത്സരിക്കുന്നില്ല. ഇനി 4-100 റിലേയില്‍ മാത്രമെ ലണ്ടനില്‍ ബോള്‍ട്ടിന്റെ പ്രകടനം കാണാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: