പത്തനാപുരം: നടുവത്ത്മൂഴി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പാടം തട്ടാക്കുടിയിലും, പൂമരുതിക്കുഴിയിലും വീണ്ടും പുലിയിറങ്ങി. തട്ടാക്കുടി തെക്കേപ്പറമ്പില്‍ തങ്കപ്പന്റെ വീട്ടിലെ വളര്‍ത്തുനായയെ ഇന്നലെ രാത്രി പുലി പിടിച്ചു കൊണ്ടുപോയി. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ പുലിയിറങ്ങുന്നത്.
രണ്ടാഴ്ച മുമ്പ് പൂമരുതിക്കുഴിയില്‍ പുലിയിറങ്ങി രണ്ട് വളര്‍ത്തുനായ്ക്കളെ കൊന്നിരുന്നു. ഇതേതുടര്‍ന്ന് വനംവകുപ്പ് പ്രദേശത്ത് കൂടും സ്ഥാപിച്ചു. ജനവാസമേഖലയില്‍ അടിക്കടി പുലിയിറങ്ങുന്നത് തുടര്‍ക്കഥയാകുമ്പോള്‍ ഭീതിയിലാണ് മലയോരവാസികള്‍. മൂന്നുമാസം മുമ്പ് പത്തനാപുരം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പാടം ഇരുട്ടുതറയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങിയിരുന്നു. ഉദ്ദേശം ഏഴ് വയസ് പ്രായം വരുന്ന പുലിയായിരുന്നു അത്.
വനാതിര്‍ത്തിയിലെ തട്ടാക്കുടിക്കും പൂമരുതിക്കുഴിക്കും പുറമേ കടുവാമൂല, ഇരുട്ടുതറ, കൈതകെട്ട്, ഇരുട്ടീറ, കടശേരി തുടങ്ങിയ ഗ്രാമങ്ങളിലും പുലി ഭീതിയുണ്ട്.
ഇവിടെ പല ഭാഗങ്ങളിലും നിരവധി പേരാണ് രാത്രിയും പകലും പുലിയെ കണ്ടത്. മറ്റ് വളര്‍ത്തുമൃഗങ്ങളെയും പുലി ആക്രമിക്കാറുണ്ട്. കാട്ടാന, കുരങ്ങ്, പന്നി തുടങ്ങിയ വന്യമൃഗങ്ങളും പ്രദേശത്ത് നാശം വിതയ്ക്കുന്നു. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം കുട്ടികളെ പുറത്തിറക്കാനും സ്കൂളില്‍ വിടാനും രക്ഷിതാക്കള്‍ ഭയക്കുകയാണ്.
വനമേഖലയോട് ചേര്‍ന്ന ഗ്രാമങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായി ജനജീവിതം ദുസഹമാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: