തിരുവനന്തപുരം: നെല്ലിയാമ്പതി പ്രശ്നങ്ങളോടൊപ്പം പാര്‍ട്ടി പുനഃസംഘടയും കോണ്‍ഗ്രസ്സിലെ പോരിന് ആക്കം കൂട്ടി. പുനഃസംഘടനാ പട്ടികയുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദല്ഹിയലെത്തി തലങ്ങും വിലങ്ങും കൂടിയാലോചനയിലാണ്. കേരളത്തിലുള്ള മറ്റ് ഗ്രൂപ്പുകാരാകട്ടെ ഇല്ലത്തിന് തീപിടിച്ച പരവശത്തിലും. പുനഃസംഘടനാ പ്രശ്നത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് രംഗത്തെത്തി. പുനസംഘടന സംബന്ധിച്ച് എല്ലാവരോടും ചര്‍ച്ചനടത്തുമെന്ന് പറഞ്ഞിട്ട് അങ്ങനെ ചെയ്യാതിരിക്കുന്നത് അത്ഭുതമാണെന്നാണ് സുധീരന്റെ അഭിപ്രായം. പുന:സംഘടന സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉറപ്പു നല്‍കിയതാണ്. എന്നാല്‍ ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ലെന്നും സുധീരന് കുറ്റപ്പെടുത്തിയിട്ടുണ്ട്.
പുന:സംഘടന സംബന്ധിച്ച് തന്നോട് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇനി തന്നോട് ചര്‍ച്ച ചെയ്യേണ്ടതില്ല എന്നാണ് തീരുമാനിച്ചിരിക്കുന്നതെങ്കില്‍ അക്കാര്യം തുറന്ന് പറയണം. തന്നോട് ചര്‍ച്ച നടത്താതിരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതാണോ അതോ എന്തെങ്കിലും തരത്തിലുള്ള വിലക്കുണ്ടോയെന്ന് അറിയണം. പുന:സംഘടന ഗ്രൂപ്പടിസ്ഥാനത്തില്‍ ആയാല്‍ അതിന് ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്നില്ല. ചര്‍ച്ചയില്ലാതെയുള്ള പുന:സംഘടന പാഴ്വേലയാകും.
ഭരിക്കുന്നവര്‍ക്ക് മംഗളപത്രം നല്കലോ സ്തുതിഗീതം പാടുകയോ ചെയ്യലല്ല പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം. തെറ്റുകളും കുറവുകളും ചൂണ്ടിക്കാട്ടുമ്പോള്‍ മാത്രമെ പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നുള്ളൂവെന്നും സുധീരന് അഭിപ്രായമുണ്ട്.
പുനസംഘടനയുമായിബന്ധപ്പെട്ട് എഐസിസി നേതാക്കളെ നേരിട്ടു കാണുന്നതിനായി ദല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭാരവാഹികളാക്കേണ്ടവരുടെ ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മാത്രം ചര്‍ച്ച ചെയ്താണ് പട്ടിക തയാറാക്കിയത്. തര്‍ക്കം ഒഴിവാക്കാന്‍ കഴിയാത്തതു കൊണ്ടാണു മൂന്നു പേരുടെ പേരു വരെ ഒരു സ്ഥാനത്തേക്കു നിര്‍ദേശിക്കപ്പെട്ടത്. കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ പട്ടികയാണ് പ്രാഥമികമായി നല്‍കുന്നത്. ലിസ്റ്റില്‍ നിന്നു കേന്ദ്ര നേതാക്കള്‍ തെരഞ്ഞെടുക്കട്ടെയെന്നാണ് ധാരണ.
ഒരാള്‍ക്ക് ഒരു പദവി എന്ന എഐസിസി നിര്‍ദേശം കര്‍ശനമായി നടപ്പാക്കാനാണ് കെപിസിസി തീരുമാനം. ജനപ്രതിനിധികളായവര്‍, ബോര്‍ഡ് കോര്പ്പറേഷന് സാരഥികള്‍ തുടങ്ങിയവരെ കെപിസിസിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കും. ചില എംപിമാരും എംഎല്‍എമാരും ഭാരവാഹിസ്ഥാനങ്ങളില്‍ നിന്നു തത്കാലം ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടവരും ഈ ആവശ്യവുമായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ ഡിസിസി പ്രസിഡന്റ് പദവി തുല്യമായി പങ്കുവയ്ക്കാന്‍ നിശ്ചയിച്ചതിനെതിരെ വയലാര്‍ രവിയുടെയും പത്മജയുടെയും ഗ്രൂപ്പുകള്‍ വെല്ലുവിളി ഉയര്‍ത്തിക്കഴിഞ്ഞു. പുനഃസംഘടന കീറാമുട്ടിയായപ്പോഴാണ് നെല്ലിയാമ്പതിയെ ചൊല്ലിയുള്ള തലതല്ലിക്കീറല്. വി.ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫിന് സമാന്തരമായി കോണ്‍ഗ്രസ് എംഎല്‍എമാര്‍ നെല്ലിയാമ്പതിയില്‍ പോയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഉപസമിതി അധ്യക്ഷസ്ഥാനം എം എം ഹസന് രാജിവെച്ചിരിക്കുകയാണ്.
ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് രാജിപ്രഖ്യാപിച്ചത്. കമ്മറ്റിയുടെ പ്രസക്തി നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനി തുടരില്ല. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തിയശേഷമാണ് രാജി. പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍വിധിയോടെ കാര്യങ്ങളെ കാണുന്നു. ഇത് താന്‍ അംഗീകരിക്കില്ല. ഒരു കാര്യത്തില്‍ രണ്ടു കമ്മറ്റി അപ്രസ്കതമാണ്. സമിതിയിലെ അംഗത്വവും അധ്യക്ഷസ്ഥാനവും രാജിവെക്കുകയാണ്. സമാന്തരസമിതി നടത്തുന്നത് അച്ചടക്കലംഘനമാണ്. യുഡിഎഫ് ഒരു കമ്മറ്റിവെച്ചു. അതില്‍ അംഗങ്ങളെച്ചൊല്ലി അവര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് യുഡിഎഫില്‍ പറയേണ്ടതിനു പകരം ഇങ്ങനെയൊരു അച്ചടക്കലംഘനം ശരിയല്ല. അവര്‍ക്ക് യുഡിഎഫിലെ എംഎല്‍എമാരുടെ പിന്തുണയില്ല. പി.സി. ജോര്‍ജ് നടത്തിയത് സ്വന്തം അഭിപ്രായമാണ്. അതിനോട് യോജിക്കുന്നില്ല. അതിനു പകരം യുഡിഎഫ് അനുമതിയില്ലാതെ നെല്ലിയാമ്പതിയില്‍ സന്ദര്‍ശിക്കുകയല്ല വേണ്ടത്. ഇനിയുള്ള അഭിപ്രായം യുഡിഎഫ് ഉന്നതാധികാരസമിതിയില്‍ പറയും. അതിന് യുഡിഎഫ് നേതൃത്വം മറുപടി പറയും. എടുത്തടിച്ചതുപോലുള്ള ഹസ്സന്റെ രാജിയും പുനഃസംഘടനാ വേളയിലെ സമ്മര്ദ്ദതന്ത്രമാണെന്നുറപ്പാണ്.
കഴിഞ്ഞ ആഴ്ചയില്‍ എം.എം. ഹസന്റെ നേതൃത്വത്തില്‍ യുഡിഎഫ് ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചിരുന്നു. കര്‍ഷകരുടെ പേരില്‍ വനംഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തില്‍ പി.സി. ജോര്‍ജിന്റെ താല്പര്യങ്ങളെക്കുറിച്ച് പ്രതാപന് വിമര്‍ശിച്ചിരുന്നു. ധീവര സമുദായംഗമായ പ്രതാപന് മല്‍സ്യതൊഴിലാളികളുടെ പ്രശ്നങ്ങള്‍ നോക്കിയാല്‍ മതി കര്‍ഷകരുടെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാം എന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി. ഈ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് വി.ഡി സതീശന് സമാന്തര ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്ന കാര്യം അറിയിച്ചത്. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കര്‍ഷകരുടെ പേരില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ കളം ഭരണക്കാര്‍ തന്നെ കയ്യടക്കിയാണ് നെല്ലിയാമ്പതി പ്രശ്നത്തില്‍ കളിക്കുന്നത്. ഈ ചുറ്റിക്കളി ഒടുവില്‍ കയ്യേറ്റക്കാര്‍ക്ക് അനുകൂലമാകും വിധത്തിലാണ് കലാശിക്കുക എന്ന നിരീക്ഷണത്തിനാണ് ഇപ്പോള്‍ മുന്‍തൂക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: