ലണ്ടന്‍: മെഡലുറപ്പിച്ച് മേരികോം ബോക്സിംഗ് റിംഗില്‍ നിറഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് നാലാം മെഡല്‍ ഉറപ്പായി. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ നാല് മെഡലുകള്‍ നേടുന്നത്. കഴിഞ്ഞ ബീജിംഗ് ഒളിമ്പിക്സില്‍ മൂന്ന് മെഡലുകള്‍ നേടിയതായിരുന്നു ഇതുവരെ ഒളിമ്പിക്സിലെ ഇന്ത്യയുടെ മികച്ച പ്രകടനം. വനിതകളുടെ 51 കി.ഗ്രാം ഫ്ലൈ വെയ്റ്റ് വിഭാഗത്തില്‍ ടുണീഷ്യയുടെ മറോവ റഹാലിയെ ഇടിച്ചിട്ട് സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് മെഡല്‍ ഉറപ്പായത്. അത് സ്വര്‍ണ്ണമോ വെള്ളിയോ വെങ്കലമോ ആകാം. എന്തായാലും ഒരുമെഡല്‍ മേരിക്ക് സ്വന്തം. ബോക്സിംഗില്‍ സെമിയില്‍ തോറ്റാലും വെങ്കല മെഡല്‍ ലഭിക്കും.
റിങ്ങില്‍ ചീറ്റപ്പുലിയെപ്പോലെ നിറഞ്ഞാടിയ ഈ പെണ്‍സിംഹം തീര്‍ത്തും ഏകപക്ഷീയമായാണ് ടുണീഷ്യയുടെ മറോവ റഹാലിയെ ഇടിച്ചിട്ടത്. ആറിനെതിരെ 15 പോയിന്റിലായിരുന്നു അഞ്ചുവട്ടം ലോകകിരീടം ചൂടിയ മേരിയുടെ വിജയം. 48 കിലോഗ്രാം വിഭാഗത്തിലായിരുന്നു മേരിയുടെ ഈ നേട്ടങ്ങളത്രയും. എന്നാല്‍ ഒളിമ്പിക്സിനായാണ് കൂടിയ ഭാരവിഭാഗത്തിലേയ്ക്ക് മേരി മാറിയത്.
ആദ്യ മത്സരത്തില്‍ വളരെ കരുതലോടെ തുടങ്ങിയ മേരിയെയല്ല ഇന്നലെ റിംഗില്‍ കാണാന്‍ കഴിഞ്ഞത്. തന്നെക്കാള്‍ നീളക്കൂടുതലുള്ള എതിരാളിയുടെ പ്രതിരോധഭിത്തി പിളര്‍ത്താന്‍ കുറിച്ചുനേരം വഴി തിരഞ്ഞ മേരി പിന്നീട് റിംഗില്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞാടുകയായിരുന്നു. ചടുലമായ പദചലനങ്ങളായിരുന്നെങ്കിലും എതിരാളിയുടെ അടുത്തെത്താന്‍ വിഷമിച്ച ആദ്യ റൗണ്ടില്‍ ഒരു പോയിന്റിന്റെ (2-1) ലീഡ് മാത്രമാണ് മേരിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രണ്ടാം റൗണ്ടില്‍ 3-2ന് ലീഡ് നേടിയ മേരി മൂന്നാം റൗണ്ടില്‍ തകര്‍ത്താടുകയായിരുന്നു. ഒന്നിനെതിരെ 6 പോയിന്റാണ് മേരി ഈ റൗണ്ടില്‍ സ്വന്തമാക്കിയത്.
ലോക രണ്ടാം റാങ്കുകാരിയും ലോകചാമ്പ്യന്‍ഷിപ്പിലെ റണ്ണറപ്പുമായ ബ്രിട്ടീഷ്ഠാരം നിക്കോള ആഡംസാണ് സെമിയില്‍ മേരിയുടെ എതിരാളി. നാളെയാണ് സെമിഫൈനല്‍ പോരാട്ടം. ബോക്സിംഗിലെ റിംഗിലെ ഉജ്ജ്വല പ്രകടനത്തിന് മുന്നേ ട്രാക്കില്‍ നിന്നും ഇന്ത്യക്ക് സന്തോഷ വാര്‍ത്ത ലഭിച്ചു. ഇന്ത്യയുടെ വികാസ് ഗൗഡ പുരുഷന്മാരുടെ ഡിസ്കസ് ത്രോ ഫൈനലില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: