കണ്ണൂര്‍: നാളെ നടക്കുന്ന മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാപിച്ചു. ഇന്ന് നിശബ്ദ പ്രചരണം. നാളെ പോളിംഗ് ബൂത്തുകളിലേക്ക്. 1962ല്‍ രൂപീകൃതമായ മട്ടന്നൂര്‍ പഞ്ചായത്ത് 1990ലാണ് നഗരസഭായായി ഉയര്‍ത്തിയത്. 1990 ഏപ്രില്‍ 1ന് മട്ടന്നൂര്‍ പഞ്ചായത്തിനെ നഗരസഭയായി പ്രഖ്യാപിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീണ്ടും പഞ്ചായത്താക്കി മാറ്റി. 1996വരെ നഗരസഭയും പഞ്ചായത്തുമല്ലാത്ത രീതിയിലായിരുന്നു മട്ടന്നൂരിന്റെ സ്ഥിതി. ഹൈക്കോടതിയില്‍ ഇത്സംബന്ധിച്ച് കേസുള്ളതായിരുന്നു ഇതിന് കാരണം.
1997ല്‍ നഗരസഭ നിലവില്‍വന്നു. തുടര്‍ന്നിങ്ങോട്ട് ഇടതുപക്ഷമാണ് ഇവിടെ ഭരണം നടത്തിവന്നത്. 1997ലും 2002ലും സിപിഎം നേതാവ് കെ.ടി.ചന്ദ്രന് മാസ്റ്ററും, 2007ല്‍ സീന ഇസ്മയിലും 2012ല്‍ മന്ത്രി കെ.കെ.ശൈലജയുടെ ഭര്‍ത്താവ് കെ.ഭാസ്കരന്‍മാസ്റ്ററും ചെയര്മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. 2012ലെ തെരഞ്ഞെടുപ്പില്‍ 15 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ശക്തമായ പോരാട്ടം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ 32 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 21 സീറ്റ് എല്‍ഡിഎഫിനും 13 സീറ്റ് യുഡിഎഫിനും ലഭിച്ചിരുന്നു. ഇക്കുറി 35 വാര്‍ഡുകളിലായി 36,311 വോട്ടര്‍മാരാണ് നഗരസഭയില്‍ ഉള്ളത്. ആകെ 112 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 11 കൗണ്‍സിലര്‍മാര്‍ വീണ്ടും പോരാട്ടത്തിനിറങ്ങിയിട്ടുണ്ട്. 32 വാര്‍ഡുകളിലും ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്. ഇതില്‍ നിരവധി വാര്‍ഡുകളില്‍ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. പ്രമുഖരും ജയപ്രിയരുമായ സ്ഥാനാര്‍ത്ഥികളെ പോരാട്ടത്തിനിറക്കി ശക്തമായ മത്സരമാണ് ബിജെപി ഇവിടെ നടത്തുന്നത്. ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.സജീവന്, ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, മേഖലാ സംഘടനാ സെക്രട്ടറി കൊ.വൈ.സുരേഷ്, ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപാകാശ്, സംസ്ഥാന സമിതി അംഗം വി.വി.ചന്ദ്രന്, യുവമോര്‍ച്ച സംസ്ഥാ വൈസ് പ്രസിഡണ്ട് ബിജു ഏളക്കുളി തുടങ്ങിയവര്‍ ആഴ്ചകളായി ഇവിടെ കേമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുകയാണ്.
18 വനിതാ വാര്‍ഡുകളും ഒരു എസ്സി എസ്ടി വാര്‍ഡും 16 ജനറള്‍ വാര്‍ഡുകളുമാണ് ആകെയുള്ളത്. അതുകൊണ്ടുതന്നെ സ്ത്രീ സ്ഥാനാര്‍ത്ഥികളാണ് ഏറെയും. ഇരുപത് വര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ ഇടത് മുന്നണി നഗരസഭയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയിട്ടില്ല. അടിസ്ഥാന, വ്യാവസായിക, കാര്‍ഷിക, തൊഴില്‍, ആരോഗ്യ മേഖലകളില്‍ എടുത്തുപറയാവുന്ന ഒരു വികസനവും ഇവിടെയുണ്ടായിട്ടില്ല. ഇതിനെതിരായ വിധിയെഴുത്താവും ഇത്തവണ മട്ടന്നൂരിലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: