പാലാ: ജീവിതത്തില്‍ ആത്മീയമായ അടിത്തറ സൃഷ്ടിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇതിഹാസമാണ് രാമായണമെന്ന് കുറിച്ചി അദ്വൈതാശ്രമം മഠാധിപതി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.
ആത്മീയമായ അടിത്തറയില്‍ കെട്ടിപ്പൊക്കുന്ന ഭൗതിക നേട്ടങ്ങളാണ് സത്യമായിട്ടുള്ളതെന്ന് അദ്ദേഹം തുടര്‍ന്നു. ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ അഖിലകുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാടിന്റെ ഭാഗമായി നടത്തിയ രവിവാര രാമായണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഉദാത്തമായ മൂല്യങ്ങള്‍ സൃഷ്ടിക്കാന്‍ രാമായണം മനസ്സിലാക്കിയാല്‍ മതി. പരിവര്‍ത്തനത്തിന്റെ ഇതിഹാസമാണ് രാമായണം. വേദങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന സത്യങ്ങളെല്ലാം ഒന്നാണെന്നാണ് ശ്രീനാരായണ ഗുരുദേവന് പറഞ്ഞിട്ടുള്ളത്.
ശങ്കരാചാര്യരിലും ക്രിസ്തുവിലും നബിയിലുമെല്ലാം കാണുന്നത് മഹാകാരുണ്യവാന്മാരുടെ ജീവിതവും സന്ദേശവുമാണ്. ഭാരതത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള എല്ലാ സാഹിത്യകൃതികളും പരിശോധിച്ചാല്‍ അടിസ്ഥാനപരമായുള്ള ബിംബകല്‍പ്പനകളും പദങ്ങളും രാമായണത്തില്നിന്നുള്ളതാണെന്ന് മനസ്സിലാകുമെന്നും ധര്‍മ്മചൈതന്യ പറഞ്ഞു. എസ്എന്‍ഡിപി യോഗം വനിതാ സംഘം മീനച്ചില്‍ യൂണിയന് പ്രസിഡന്റ് അംബിക സുകുമാരന്‍ സമ്മേളന വേദിയില്‍ ദീപം തെളിയിച്ചു. കിടങ്ങൂര്‍ എന്‍.എസ്.ഗോപാലകൃഷ്ണന് നായര്‍ രാമായണ കഥാകഥനം നടത്തി. സ്ത്രീയും കുടുംബവും എന്ന വിഷയത്തില്‍ അഡ്വ. സിന്ധു ഗോപാലകൃഷ്ണന് പ്രഭാഷണം നടത്തി. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അധ്യക്ഷനായി.
വിജയകുമാര്‍ ചിറയ്ക്കല്‍, സുരേഷ് ലക്ഷ്മി നിവാസ്, റ്റി.എസ്. ശിവദാസ്, ത്രിവിക്രമന്‍ നായര്‍, ഉമ തെങ്ങുംപിള്ളില്‍, ജയചന്ദ്രന് വരകപ്പിള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 13ന് അഖിലകുടുംബ രാമായണ പാരായണ സമര്‍പ്പണ വഴിപാട് സമാപിക്കും.
സമാപന സമ്മേളനം എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം മലനാട് തങ്കപ്പന് ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് സി.പി. ചന്ദ്രന് നായര്‍ മുഖ്യാതിഥിയായിരിക്കും. മായാ ബി. നായര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: