തിരുവനന്തപുരം: സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് സഹകരണ സംഘം ജീവനക്കാര്‍ക്ക് നല്കുന്ന ചികിത്സാ, മരണാനന്തര ധനസഹായങ്ങള്‍ വര്‍ധിപ്പിച്ചു. മരണാനന്തര ധനസഹായം നിലവില്‍ ഒന്നരലക്ഷമായിരുന്നത് രണ്ടര ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്.
ഇതോടൊപ്പം വിവിധ ചികിത്സകള്‍ക്ക് നല്കുന്ന ധനസഹായവും വര്‍ധിപ്പിച്ചിട്ടുണ്ട്. ക്യാന്‍സര്‍, ഹൃദയം, വൃക്ക, കരള്‍, മജ്ജ, കണ്ണ് എന്നിവയെ സംബന്ധിക്കുന്ന ശസ്ത്രക്രിയയ്ക്ക് ചികിത്സാസഹായം 1.25 ലക്ഷമാക്കി. കാഴ്ചശക്തിക്കുണ്ടാകുന്ന വൈകല്യം, തളര്‍വാതം, അപകടം മൂലമോ മറ്റ് കാരണങ്ങളാലോ ഉണ്ടാകുന്ന അംഗവൈകല്യം, ബ്രെയിന്‍ ട്യൂമര്‍, എപ്പിലെപ്സി, മാരകമായ ഹെഡ് ഇന്‍ജൂറി, മെനിഞ്ചൈറ്റിസ്, എന്‍സഫാലിറ്റിസ്, തലച്ചോറിനെയും സ്പൈനല്‍കോഡിനേയും ബാധിക്കുന്ന ഡീജനറേറ്റീവ് രോഗങ്ങള്‍ എന്നിവയ്ക്കു നല്കുന്ന ചികിത്സാസഹായം 75,000 രൂപയാക്കി.
ക്ഷയരോഗം, ചിക്കുന്‍ഗുനിയ, ആസ്ത്മ എന്നിവയ്ക്കുള്ള ചികിത്സാസഹായം 15,000 രൂപയാക്കി. ജീവനക്കാരുടെ ആശ്രിതര്‍ക്ക് ചികിത്സയ്ക്ക് നല്കി വരുന്ന ധനസഹായം 40,000 രൂപയാക്കി വര്‍ധിപ്പിച്ചു.
സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അംഗങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇന്‍സെന്റീവ് അഞ്ച് ശതമാനത്തില്‍ നിന്ന് 10 ശതമാനമാനമായും വെല്‍ഫെയര്‍ ബോര്‍ഡ് വിഹിതമായി ജീവനക്കാരും സംഘവും ബോര്‍ഡില്‍ അടയ്ക്കുന്ന തുക 100ല്‍ നിന്ന് 130 ആയും വര്‍ധിപ്പിച്ചു.
സംഘാംഗങ്ങളുടെ മക്കളില്‍ സംസ്ഥാന- ദേശീയ തലങ്ങളില്‍ മികച്ച വിജയം നേടുന്ന സ്കൂള്‍- കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപയുടെ ക്യാഷ് അവാര്‍ഡ് നല്‍കുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ്ചെയര്‍മാന്‍ കെ. രാജഗോപാലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: