ന്യൂദല്‍ഹി: സഹോദരന്റെ ആയുരാരോഗ്യത്തിനും നന്മയ്ക്കും വേണ്ടി സഹോദരിമാർ നടത്തുന്ന പുണ്യകർമ്മത്തിലധിഷ്ഠിതമായ ഉത്സവമാണ് രക്ഷാബന്ധൻ. ഇവിടെ ജാതി മത വർഗഭേദങ്ങളില്ല, സാഹോദര്യത്തിന്റെ മാധുര്യം മാത്രമാണ് ഈ ചടങ്ങിന്റെ പ്രധാന രസക്കൂട്ട്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് 20 വർഷക്കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖി കെട്ടിക്കൊടുക്കുന്ന ഒമർ മോഷിക് ഷെയ്ക് എന്ന പാക്കിസ്ഥാനി യുവതി.
രക്ഷാബന്ധൻ എന്ന പവിത്ര ബന്ധനത്തിന്റെ മൂല്യം ഏറെ അറിയാവുന്ന ഈ പാക്ക് യുവതി മോദിയുടെ പ്രിയപ്പെട്ട സഹോദരിയാണ്. വർഷങ്ങൾക്ക് മുൻപ് വിവാഹത്തിനു ശേഷം ഇന്ത്യയിലേക്ക് വന്നതാണ് മോഷിക് ഷെയ്ക്. മോദി ആദ്യമായി ആർഎസ്എസ് ‘കാര്യകര്‍ത്ത’യായിരുന്ന വേളയിലാണ് മോഷിക് ആദ്യമായി അദ്ദേഹത്തിന് രാഖി കെട്ടുന്നത്. പിന്നീട് തന്റെ ‘മോദി ഭായ്’യുടെ ജീവിത വിജയത്തിനും നന്മയ്ക്കുമായി മോഷിക് എല്ലാ രക്ഷാബന്ധൻ ദിനത്തിലും അദ്ദേഹത്തിന് രാഖി കെട്ടുന്നു.
എന്നാൽ ഇത്തവണ തന്റെ പ്രിയപ്പെട്ട ‘മോദി ഭായ്ക്ക്’ രാഖി കെട്ടി കൊടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നു മോഷികിന്. കാരണം മോദി ഇപ്പോൾ തിരക്കിലാണ്. എന്നാൽ ആശ്വാസമെന്നോണം കുറച്ച് ദിവസങ്ങൾക്ക് മുൻപ് മോദി തന്നെ ഫോണിൽ വിളിച്ചിരുന്നതായി മോഷിക് പറഞ്ഞു. ഇത്തവണയും തന്റെ പ്രിയപ്പെട്ട സഹോദരനൊപ്പം രക്ഷാബന്ധൻ ആഘോഷിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോഷിക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: