തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ക്രിമിനലുകള്‍ നടത്തിയ അരുംകൊല ചര്‍ച്ചയാകാതിരിക്കാന്‍ നിയമസഭയില്‍ ബഹളനാടകം. ശ്രദ്ധക്ഷണിക്കല്‍ പൂര്‍ത്തിയാക്കാതെ സഭ പിരിഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കഥ പ്രകാരം പ്രതിപക്ഷം ശൂന്യവേള മുഴുവന്‍ തടസ്സപ്പെടുത്തിയതോടെ സ്പീക്കര്‍ സഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു.
സഭ സമ്മേളിച്ച ഉടന്‍ പ്രതിപക്ഷബഹളം ആരംഭിച്ചെങ്കിലും ചോദ്യോത്തരവേള തടസ്സപ്പെട്ടില്ല.
ചോദ്യോത്തരവേള സമാപിച്ച ഉടന്‍ സിപിഎം അക്രമവും കൊലപാതകവും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തരപ്രമേയമെത്തി. കെ. മുരളീധരന് നല്കിയ നോട്ടീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളമാരംഭിച്ചു. ഇതിനിടെ ബിജെപി അംഗം ഒ. രാജഗോപാലിനെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. ഇതോടെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം രാജഗോപാലിന്റെ പ്രസംഗം തടസ്സപ്പെടുത്തി.
സ്പീക്കര്‍ ചട്ടം ലംഘിച്ചെന്നും കീഴ്വഴക്കം തെറ്റിച്ചെന്നും ആരോപിച്ചായിരുന്നു ബഹളം. നിയന്ത്രണാതീതമായപ്പോള്‍ രാജഗോപാല്‍ സംസാരിക്കാതെ സീറ്റിലിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി മറുപടി പറയാന്‍ വീണ്ടും എഴുന്നേറ്റു. വിഷയത്തില്‍ സ്പര്‍ശിക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി അക്രമങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് വരുത്താന്‍ മുഖ്യമന്ത്രി ശ്രമിച്ചു. ഇടയ്ക്ക് മുസ്ലിം വികാരം ആളിക്കത്തിക്കാനും അദ്ദേഹം ശ്രദ്ധിച്ചു. പോലീസ് മാത്രം വിചാരിച്ചാല്‍ അക്രമം തടയാനാകില്ലെന്ന പല്ലവി മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
തുടര്‍ന്ന് അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളി. ഇതോടെ പ്രതിപക്ഷ ബഹളം ക്രമാതീതമായി. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അതിനിടെ ഒ. രാജഗോപാലിനെ വീണ്ടും സംസാരിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. ഇക്കുറിയും പ്രതിപക്ഷം നിരന്തരം തടസ്സപ്പെടുത്തി. അവസാനം ഭരണകക്ഷിയുടെ അക്രമത്തിലും പോലീസിന്റെ നിഷ്ക്രിയതയിലും പ്രതിഷേധിച്ച് അദ്ദേഹം ഇറങ്ങിപ്പോയി. ഭരണകക്ഷിയായ സിപിഎം തന്നെ ആയുധം താഴെവയ്ക്കാന്‍ നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടും ക്രമസമാധാനപാലനത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ചൂണ്ടിക്കാട്ടി കെ.എം. മാണിയും കൂട്ടരും സഭയില്‍ നിന്നിറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: