തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്‍ഡിലായ എം. വിന്‍സന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡജ് കെ. ഹരിപാല്‍ തള്ളി. സ്വാധീനമുപയോഗിച്ച് എംഎല്‍എ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം മുഖവിലയ്ക്കെടുത്താണ് നടപടി.
അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ വിന്‍സന്റ് എംഎല്‍എ 19 ദിവസമായി നെയ്യാറ്റിന്‍കര സബ്ജയിലില്‍ റിമാന്‍ഡിലാണ്. കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മനഃപൂര്‍വം അപമാനിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇരയുടെ രഹസ്യമൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സമൂഹത്തിലെ സ്ഥാനമാനങ്ങളും സ്വാധീനവും ഉപയോഗിച്ച് എംഎല്‍എ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കും. ഈ സാഹചര്യത്തില്‍ ജാമ്യം നല്കാന് സാധ്യമല്ലെന്നും 13 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
വിന്‍സന്റ് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടശേഷമാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇവരുടെ ഭര്‍ത്താവ് തെരഞ്ഞെടുപ്പ് കാലത്ത് എംഎല്‍എക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. രണ്ടുവര്‍ഷമായി മനസ്സില്‍ സൂക്ഷിച്ചിരുന്നതാണ് ഇരയായ വീട്ടമ്മ സഹോദരനോട് പറഞ്ഞതെന്നും കോടതി നിരീക്ഷിച്ചു. അബലയായ സ്ത്രീയോട് അതിക്രമം കാണിച്ചതിന് വ്യക്തമായ തെളിവുണ്ട്.
സംഭവശേഷം വീട്ടമ്മയെ വിളിച്ചിട്ടില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം തെറ്റാണെന്ന് ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ തെളിയിക്കുന്നു. പീഡനത്തിന് ഇരയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുന്നതിന് തൊട്ടു മുമ്പും വിന്‍സന്റിനെ ഫോണില്‍ വിളിച്ചിരുന്നു. അങ്ങനെയുള്ള ഒരു സാധാരണ വീട്ടമ്മ പീഡിപ്പിച്ചെന്ന പരാതിയുമായി എംഎല്‍എക്കെതിരെ രംഗത്തുവരുമെന്ന് കരുതാനാകില്ല.
എംഎല്‍എക്ക് സമാനമായ ജീവിതസാഹചര്യമല്ല വീട്ടമ്മയുടെത്. മാത്രമല്ല അവര്‍ക്ക് നേരത്തെ ഭീഷണി നേരിടേണ്ടി വന്നിട്ടുമുണ്ട്. സമാനമായ സാഹചര്യം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്കാന് സാധിക്കില്ലെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു.
ജൂലൈ 19നാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതിയും വിന്‍സന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: