ചേര്‍ത്തല: ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കുത്തഴിഞ്ഞു. കണ്ണടച്ച് അധികാരികള്‍.
ആയിരക്കണക്കിന് പേര് പ്രതിദിനം ചികിത്സ തേടിയെത്തുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെ ചൊല്ലി പ്രതിഷേധം ഉയരുമ്പോള്‍ ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയത് വിവാദത്തില്‍. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ പോലും ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് വിമര്‍ശനം.
പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ചതോടെ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മുറിവേറ്റ് ചികിത്സയ്ക്കെത്തിയയാളെ തുന്നലിനുള്ള നൂലില്ലെന്ന കാരണത്താല്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
ആരോപണ വിധേയരായ ജീവനക്കാരോട് വിശദീകരണം തേടാനോ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം.
ആവശ്യത്തിന് ഡോക്ടര്മാരില്ലാത്തതകും രോഗികളെ ദുരിതത്തിലാഴ്ത്തുന്നു. നിസാര അസുഖങ്ങളുമായി എത്തുന്ന രോഗികളെ മതിയായ പരിശോധന നടത്താതെ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
ആശുപത്രിയുടെ പ്രവര്‍ത്തനം താറുമാറായിട്ടും ആരോഗ്യ വകുപ്പ് അധികാരികള്‍ നടപടി സ്വീകരിക്കാന്‍ തയാറാകാത്തത് വിമര്‍ശന വിധേയമായിട്ടുണ്ട്.
ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യമായ മരുന്നുകളും മറ്റു സാധനങ്ങളും കരുതലായി സൂക്ഷിക്കുന്നതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: