ഇരിട്ടി: കനത്തമഴയെത്തുടര്‍ന്ന് ഇരിട്ടിപ്പുഴയില്‍ ഉണ്ടായ കുത്തൊഴുക്കില്‍ പുതിയ പാലത്തിനായി നിര്‍മിച്ച പൈലിംങ് തൂണ് ഒഴുകിപ്പോയ സംഭവത്തില്‍ കെ എസ്ടിപിയുടെ കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പിന്റെ വീഴ്ചയും അന്വേഷിക്കുന്നു. പുതിയ പാലത്തിന്റെ ഡിസൈന്‍ ഉറപ്പാക്കുന്നതില്‍ ജാഗ്രത കൂറവ് സംഭവിച്ചുവെന്നു തന്നെയാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ബിജു പ്രഭാകറിന്റെയും കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ അജിത് പാട്ടീലിന്റെയും നേതൃത്വത്തില്‍ ഉന്നതതല സംഘം നേരിട്ടെത്തി നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ വിവാദമായ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പാലം സന്ദര്‍ശനത്തിനിടയില്‍ മരാമത്ത് സെക്രട്ടറിയാവട്ടെ ബന്ധപ്പെട്ടവരോടുള്ള ചര്‍ച്ചയില്‍ സംഭവത്തിലുള്ള അനിഷ്ടം വെളിപ്പെടുത്തുന്ന വിധത്തില്‍ തന്നെയാണ് സംസാരിച്ചത്.
ചെന്നെയില്‍ നിന്നുള്ള ഐഐടി സംഘത്തെക്കൊണ്ട് സ്ഥലം സന്ദര്‍ശിപ്പിച്ച് സര്‍ക്കാര്‍ തലത്തില്‍ അഭിപ്രായം തേടാനും തീരുമാനിച്ചു. യഥാര്‍ഥ പാലം താങ്ങേണ്ട തൂണ് ഉറപ്പിക്കേണ്ട പൈലിംങ് തൂണാണ് ഒഴുകിയത്. ഇത് ടെസ്റ്റ് പൈലിംങ്ങായിരുന്നെന്നും ഭാരപരിശോധന നടത്തിയ ശേഷമേ ഉറപ്പാക്കുമായിരുന്നുള്ളുവെന്നുമുള്ള വാദവും കെഎസ്ടിപിയും ലോകബാങ്കും തള്ളികളഞ്ഞാണ് കര്‍ശന ഇടപെടല്‍ നടത്തിയിട്ടുള്ളത്. രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള പാലം നിര്‍മാണവിദഗ്ധന്‍ കൂടിയായ കാര്‍ത്തിക്കുമായി രണ്ടാഴ്ചയ്ക്കുള്ളില്‍ ലോക ബാങ്ക് സംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. ഇദ്ദേഹത്തിന്റെയും ചെന്നെ ഐഐടി സംഘത്തിന്റെയും അഭിപ്രായങ്ങള്‍ അറിഞ്ഞശേഷം പാലം നിര്‍മാണം പുനരാരംഭിച്ചാല്‍ മതിയെന്നാണ് തീരുമാനം.
കല്ലടയാറിന്റെ മുകളിലൂടെയുള്ള ഏനാത്ത് പാലം തകര്‍ന്നത് ഓര്‍മിപ്പിച്ചായിരുന്നു മരാമത്ത് സെക്രട്ടറി സന്ദര്‍ശനവേളയില്‍ കരാറുകാരുടെയും കണ്‍സള്‍ട്ടന്‍സിയുടെയും പ്രതിനിധികളോടു സംസാരിച്ചത്. കെഎസ്ടിപി തന്നെ മാതൃകയായി ഉയര്‍ത്തി കാട്ടുന്ന പൊന്കുന്നംതൊടുപുഴ റോഡ് ഉള്‍പ്പെടെ നിര്‍മിച്ച മികച്ച കരാറുകാരനാണ് തലശേരിവളവുപാറ റോഡിലെ കള്റോഡ്വളവ് പാറ റീച്ച് പൂനര്നിര്മിക്കുന്നത്. ഇപ്പോള്‍ തന്നെ കെഎസ്ടിപി പ്രതീക്ഷിച്ചതിലും അധികം പ്രവൃത്തികളും ഇവിടെ നടന്നിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ത്തന്നെ പാലം നിര്‍മാണത്തില്‍ കരാറുകാരെക്കാള്‍ ഉപരിയായി കണ്‍സള്‍ട്ടന്‍സിക്ക് വീഴ്ച വന്നുവെന്നാണ് നിരീക്ഷണം. സംസ്ഥാനത്ത് ഉയരത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന പാലങ്ങളില്പ്പെട്ടതാണ് ഇരിട്ടി. തൂണിന് 12 മീറ്ററോളം ഉയരം വരും. 48 മീറ്റര്‍ നീളത്തില്‍ വരുന്ന മൂന്നു സ്പാനുകളാണ് ഉണ്ടാവുക. ഇതില്‍ രണ്ടു തൂണ് പുഴയിലാണ്. പായം പഞ്ചായത്തിന്റെ തീരത്തുള്ള പൈലിംങ്ങാണ് ഒഴുകിയത്. നാലു മീറ്ററില്‍ കുറഞ്ഞ ആഴത്തലായിരുന്നു പൈലിംങ്ങ്. ഇതിനുള്ളില്‍ കാഠിന്യമുള്ള പാറ കിട്ടിയെന്നായിരുന്നു പറഞ്ഞിരുന്നത്.
കുടക് വനാന്തരങ്ങളില്‍ നിന്ന് ഉത്ഭവിച്ചെത്തുന്ന ബാരാപ്പുഴയും വയനാടന്‍ ചുരത്തിലൂടെ എത്തുന്ന ബാവലിപുഴയും സംഗമിച്ച് ഒഴുകുന്ന വളപട്ടണം പുഴയ്ക്ക് കുറുകെയാണ് ഇരിട്ടി പാലം. മഴക്കാലത്ത് സ്ഥിരമായി ഉരുള്‍പൊട്ടലില്‍ കൂറ്റന്‍ പാറകളടക്കം ഒലിച്ചെത്തുന്ന കുത്തൊഴുക്കുള്ള പുഴയെന്നതിനൊപ്പം വേനല്‍ കാലത്ത് പഴശ്ശി അണക്കെട്ടിന്റെ സംഭരണിയുമാണിത്. ഈ വിധത്തിലുള്ള ജാഗ്രത കണ്‍സള്‍ട്ടന്‍സി കാണിച്ചില്ല. കെഎസ്ടിപി നിയോഗിച്ചിട്ടുള്ള കണ്‍സള്‍ട്ടന്‍സിയുടെ എന്‍ജീയര്‍മാരും ജീവനക്കാരും മുഴുവന്‍ സമയവും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവൃത്തിക്ക് മേല്‍നോട്ടം വഹിക്കുന്നത്. യഥാര്‍ഥത്തില്‍ ഇരിട്ടിപ്പുഴയില്‍ ഓപ്പണ്‍ ഫൗണ്ടേഷന് രീതിയായിരുന്നു ആദ്യം ശുപാര്‍ശ ചെയ്തിരുന്നത്. പഴയ പാലത്തോടു ചേര്‍ന്നായതിനാല്‍ പഴയ പാലത്തിന്റെ തൂണിന് തകരാര്‍ സംഭവിച്ചേക്കാമെന്ന വിലയിരുത്തിയാണ് പൈലിംങ്ങിലേക്ക് മാറിയതെന്നാണ് വാദം. ഈ നിലപാടിനെ സംശയിക്കുന്നില്ലെങ്കിലും അനുബന്ധമായി നടത്തിയ ചില വീഴ്ചകളാണ് ഗുരുതരമായി കാണുന്നത്. മേഖലയില്‍ ജബ്ബാര്‍കടവ് പാലം അടക്കം 12 പാലങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച മരാമത്തിലെ റിട്ട. എഞ്ചിനീയര്‍ കണ്‍സള്‍ട്ടന്‍സിയുടെ എഞ്ചിനിയറായി ഇരിട്ടി പാലം സൈറ്റില്‍ ചുമതലയിലുണ്ടായിരുന്നു. പൈലിംങ്ങ് രീതിയിലുള്പ്പെട ആശങ്ക അറിയിച്ചതിനാലാണെന്ന് പറയുന്നു ഇദ്ദേഹത്തെ തലശ്ശേരി-കള്‍റോഡ് സൈറ്റിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ പൈലിംങ്ങ് വിവാദമായതോടെ അദ്ദേഹത്തെ തിരിച്ചു നിയമിച്ചിട്ടുണ്ട്.
ഇരിട്ടി പാലം നിര്‍മാണത്തിനുള്ള ഡിസൈന്‍ ചെന്നെ ഐഐടി സംഘത്തെയോ, ബംഗഌരുവിലുള്ള സമാനമായ ഏജന്‍സിയെ സ്ഥലം സന്ദര്‍ശിപ്പിച്ച് പരിശോധന നടത്തിയ ശേഷമെ ഉറപ്പാക്കാവൂവെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ലോക ബാങ്ക് നിര്‍ദേശം നല്‍കിയിരുന്നു. ഡിസൈന്‍ കാണിച്ച് അനുമതിയാക്കിയെങ്കിലും ഇവരെക്കൊണ്ട് സ്ഥലം സന്ദര്ശിപ്പിച്ചിട്ടില്ലെന്നാണ് ലോക ബാങ്ക് പ്രതിനിധികള്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കാരണങ്ങളാലാണ് ലോക ബാങ്ക് കര്‍ശന ഇടപെടല്‍ നടത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: