മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെയാണ് പോളിംഗ്. 35 വാര്‍ഡുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 112 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 32 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. ഏതാനും വാര്‍ഡുകളില്‍ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ഇന്നലെ 32 വാര്‍ഡുകളിലും മഹാസമ്പര്‍ക്കം നടത്തി. സംസ്ഥാന ജില്ലാ നിയോഡകമണ്ഡലം ഭാരവാഹികളുടെ നേതൃത്വത്തില്‍ നടന്ന സമ്പര്‍ക്ക യജ്ഞത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളായ എ.ഒ.രാമചന്ദ്രന്, കെ.കെ.വിനോദ്കുമാര്‍, അഡ്വ.വി.രത്നാകരന്, വി.വി.ചന്ദ്രന്, കെ.രാധാകൃഷ്ണന്, എ.പി.ഗംഗാധരന്, യു.ഇന്ദിര, കെ.രതി, എന്‍.ഹരിദാസ്, ബിജു ഏളക്കുഴി, മോഹനന് മാനന്തേരി, വിജയന് വട്ടിപ്രം, എം.കെ.വിനോദ്, പി.എം.രവീന്ദ്രന്, കെ.ജെ.മാത്യു, വിജയന് മാങ്ങാട്, കെ.എന്‍.വിനോദ് മാസ്റ്റര്‍, പി.രജീഷ്, കെ.പി.അരുണ്‍ മാസ്റ്റര്‍, കെ.പി.ധനഞ്ജയന്, ഒ.രതീഷ്, പി.കെ.രാജന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അരലക്ഷത്തോളം വോട്ടര്‍മാരാണ് തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ 35 വാര്‍ഡുകളിലും എസ്ഡിപിഐ 8 വാര്‍ഡുകളിലും ജനപക്ഷം ഒരുവാര്‍ഡിലും മത്സരിക്കുന്നു. ഇന്നലെ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറിയില്‍ നിന്നും 35 ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വിതറണം നടത്തി. മട്ടന്നൂര്സ്കൂളില് പ്രത്യേക സുരക്ഷാസംവിധാനത്തോടെയാണ് ഇവ സൂക്ഷിച്ചിരുന്നത്. ആകെയുള്ള 35 വാര്‍ഡുകളില്‍ 32ഉം പ്രശ്നബാധിതമായതിനാല്‍ ശക്തമായ പോലീസ് സുരക്ഷയാണ് ഇവിടങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മുന്നൂറിലേറെ പോലീസുകാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ സമീപ സ്റ്റേഷനുകളിലെ എസ്ഐ, സിഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തുണ്ടാകും. 10ന് രാവിലെ 7 മുതല്‍ മട്ടന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: