കോഴിക്കോട്: കോഴിക്കോട് രണ്ടാം ഗെയ്റ്റിനു സമീപത്തുണ്ടായ അഗ്നിബാധയില്‍ പത്ത് കടകള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. പതിനഞ്ചോളം കടകള്‍ ഭാഗികമായി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്.
രണ്ടാം ഗേറ്റിനടുത്തുള്ള റഹ്മത്ത് ഹോട്ടലിലാണ് ആദ്യം പിടിച്ചത്. നാല് നില കെട്ടിടത്തിന്റെ ഉയരത്തില്‍ തീ പടരുകയും സമീപത്തെ മറ്റ് കടകളിലേക്ക് വ്യാപിക്കുകയുമായിരുന്നു. രണ്ടര മണിക്കൂറിനുള്ളില്‍ പത്ത് കടകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഹോട്ടല്‍ തൊഴിലാളികള്‍ കിടന്നുറങ്ങുന്ന മുറിക്ക് സമീപം അടുക്കളയ്ക്കടുത്താണ് തീ പടര്‍ന്നത്. നാട്ടുകാരും പോലീസും ചേര്‍ന്ന് തൊഴിലാളികളെ പുറത്തേക്ക് എത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഹോട്ടലിന് തൊട്ടടുത്ത് റെയില്‍വേ ട്രാക്കിന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ പോലീസ് ഒഴിപ്പിച്ചു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് ടീം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുലര്‍ച്ചെ മഴ പെയ്തതും തീ നിയന്ത്രണ വിധേയമാക്കുന്നതിന് സഹായകരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: