കണ്ണൂര്‍: ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ദേശീയ ദുരന്ത നിവാരണ സേനയും നേവിയുടെ മുങ്ങല്‍ വിദഗ്ധരും കണ്ണൂരിലെത്തും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയുടെ തമിഴ്നാട്ടില്‍ നിന്നുള്ള 30 അംഗ സംഘമാണ് കണ്ണൂരിലേക്ക് തിരിച്ചത്. കൊച്ചിയില്‍ നിന്നുള്ള നേവിയുടെ ആറംഗ സംഘമാണ് കണ്ണൂരിലെത്തുക. ദുരന്തനിവാരണ സേനയുടെ ആദ്യ സംഘം ഹെലികോപ്ടറില്‍ എത്തും. സേനയുടെ ആര്‍ക്കോണം യൂണിറ്റില്‍ നിന്നുള്ള അംഗങ്ങളാണ് എത്തുന്നത്. കൂടുതല്‍ സേനാംഗങ്ങള്‍ മൈസൂര്‍, വയനാട് വഴി കോഴിക്കോടും കണ്ണൂരിലും എത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പഴശി ഡാമിന്റെ കഴിയുന്നിടത്തോളം ഷട്ടറുകള്‍ തുറക്കാന്‍ നിര്‍ദേശം നല്‍കിയതായി പറഞ്ഞ മുഖ്യമന്ത്രി നിയന്ത്രണാതീതമായ സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നതെന്നും പറഞ്ഞു. ദുരിത ബാധിതര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്കുന്ന കാര്യം പരിഗണിക്കുമെന്നും നാളെയും മറ്റന്നാളും ചേരുന്ന ക്യാബിനറ്റ് യോഗം ഇക്കാര്യം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിധത്തിലുള്ള സഹായങ്ങളും ജനങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോടും കണ്ണൂരുമുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശം നേരിട്ടിരുന്നു. നാലു പേര് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: