ഹരിപ്പാട്: യുവമോര്‍ച്ച പ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഒളിവിലായിരുന്ന കാപ്പാ കേസിലെ പ്രതി ഉള്‍പ്പടെ മൂന്നുപേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്നും തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളുമായി വെട്ടിയാര്‍ റ്റിഎംവിഎം ഹൈസ്കൂളിന് സമീപമുള്ള ഹരിവിലാസം വീട്ടില്‍ നിന്നാണ് ഹരിപ്പാട് സിഐ റ്റി. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
കുമാരപുരം പൊത്തംപ്പള്ളില് നോര്‍ത്ത് കായല്‍വാരത്ത് കിഷോര്‍ (32), പൊത്തംപള്ളില് മാടത്തിങ്കല്‍ വീട്ടില്‍ പ്രശാന്ത് (26), തൃക്കുന്നപ്പുഴ മണികണ്ഠന് ചിറയില്‍ നിഷഭവനത്തില് കൊച്ചിരാജാവ് എന്നു വിളിക്കുന്ന കിഷോര്‍ കുമാര്‍ (നിശാന്ത് – 30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ പോലിസിനെ അക്രമിച്ച് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. കിഷോറിന്റെ കൈയ്യില്‍ നിന്ന് തിരനിറച്ച നാടന്‍ തോക്കും, നിറയ്ക്കാനുള്ള മറ്റൊരു തിരയും പോലീസ് കണ്ടെടുത്തു.
കഴിഞ്ഞ 29ന് രാത്രി 10.30യോടെ പുളിക്കീഴ് പാലത്തിന് സമീപം നില്‍ക്കുകയായിരുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകരായ സുധി, സോജന്, വിജേഷ്, സൂരജ്, പ്രവീണ്‍ എന്നിവരെ ബൈക്കിലെത്തിയ കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. പിടിയിലായ കിഷോര്‍ കാപ്പ നിയമപ്രകാരം ഗുണ്ടാലിസ്റ്റില്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഇപ്പോഴത്തെ കേസുള്‍പ്പടെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: