രാജാക്കാട്: ആനയിറങ്കല്‍, സിങ്കുകണ്ടം, മൂലത്തുറ, ശങ്കരപാണ്ഡ്യമെട്ട്, മുള്ളന്തണ്ട് തുടങ്ങിയ പ്രദേശങ്ങളില്‍ ജനവാസമേഖലകളിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന പ്രശ്നക്കാരായ കാട്ടാനകളെ തുരത്തുന്നതിന് കേരളത്തിലുള്ള രണ്ട് താപ്പാനകളെ വനംവകുപ്പ് ആനയിറങ്കലിലെത്തിച്ചു.
കോന്നി ആനത്താവളത്തിലെ സോമന്, കോട്ടൂര്‍ താവളത്തിലെ മണിയന് എന്നീ താപ്പാനകളെയാണ് ഇന്നലെ രാവിലെ എട്ടരയോടെ ആനയിറങ്കല്‍ ബോട്ട് ലാന്ഡിംഗിലെത്തിച്ചത്. കഴിഞ്ഞ 25 ന് തമിഴ്നാട്ടില്‍ നിന്നും കലീം, വെങ്കിടേഷ് എന്നീ കുങ്കിയാനകളെ ഇവിടെയെത്തിച്ച് ആനയിറങ്കലില്‍ നാശംവിതക്കുന്ന അരിക്കൊമ്പനെ പിടികൂടി ശരീരത്ത് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. രണ്ട് ദിവസങ്ങളിലായി അഞ്ച് തവണ മയക്കുവെടിയേറ്റിട്ടും അരിക്കൊമ്പനെ വരുതിയിലാക്കാന്‍ കഴിയാത്തതുകൊണ്ട് 27 ന് കുങ്കിയാനകളെ തമിഴ്നാട്ടിലേക്ക് മടക്കി കൊണ്ടുപോയി. അന്നത്തേക്കാള്‍ അല്പം ക്ഷീണിതനായ അരികൊമ്പന് ഇന്നലെ 301 കോളനിക്ക് സമീപം നിലയുറപ്പിച്ചിരുന്നു.
ജനവാസമേഖലകളിലിറങ്ങുന്ന കാട്ടാനകളെ താപ്പാനകളുടെ സഹായത്തോടെ കാട്ടിലേക്ക് തുരത്തുന്നതിനൊപ്പം കൂടുതല്‍ പ്രശ്നക്കാരനായ അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ വനംവകുപ്പ് വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. മയക്കുവെടി വച്ച് താപ്പാനകളുടെ സഹായത്തോടെ പിടികൂടി പ്രദേശത്ത് നിന്നും മാറ്റുകയെന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യമെങ്കിലും അത് എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും സംശയമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: