തിരുവനന്തപുരം: കേരളത്തില്‍ നടമാടുന്ന അക്രമ പരമ്പരകളില്‍ പ്രതികരിക്കാതെ സാംസ്കാരിക നായകന്മാര് മൗനം പാലിക്കുന്നത് കുറ്റസമ്മതമാണെന്ന് സംവിധായകന് രാജസേനന്. മുഖ്യമന്ത്രിയുടെ ‘കടക്കൂ പുറത്ത്’ എന്ന വിവാദ പരാമര്‍ശത്തെ സംബന്ധിച്ച് തപസ്യ സംഘടിപ്പിച്ച സംസ്കാരിക കൂട്ടായ്മയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു രാജസേനന്.
സാംസ്കാരിക നായകര്‍ മൗനം വെടിയണം. ഒരു വിഭാഗത്തിനു വേണ്ടി മാത്രം പ്രതികരിക്കാതെ സമൂഹത്തിലെ എല്ലാ തിന്മകള്ക്ക് വേണ്ടിയും പ്രതികരിക്കണം. ബിജെപിയുടെ ഭാഗത്ത് നിന്നാണ് ഇത്തരം വിവാദ പരാമര്‍ശങ്ങളും അക്രമങ്ങളും ഉണ്ടായതെങ്കില്‍ അവാര്‍ഡുകള്‍ തിരികെ നല്കാന് സാംസ്കാരിക നായകര്‍ മത്സരിക്കുമായിരുന്നു. സിനിമയിലും മറ്റും കടക്കൂ പുറത്ത് എന്ന് പറയുന്നത് വിദ്വേഷ സംഭാഷണമാണ്. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെയുള്ള സത്യം പുറത്ത് പറയുന്നതിനാലാണ് വിദ്വേഷ പരാമര്‍ശം മുഖ്യമന്ത്രി നടത്തിയത്. മാധ്യമങ്ങളെ അവഹേളിച്ച് ഇറക്കിവിട്ട മുഖ്യമന്ത്രി സിപിഎമ്മിനെ അധികാരത്തില്‍ കയറ്റാന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് മറന്നുപോയെന്നും രാജസേനന് പറഞ്ഞു.
കവി പി.നാരായണക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സിപിഎം പ്രവര്‍ത്തകര്‍ ടി.പിയെ മുതല്‍ രാജേഷിനെ വരെ കൊലപ്പെടുത്തിയ അക്രമ പരമ്പരകളെക്കുറിച്ച് എത്ര കഥയും കവിതയും എഴുതിയാലും മതിവരില്ലെന്ന് നാരായണക്കുറുപ്പ് പറഞ്ഞു. തപസ്യ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍, ഭാരതീയ വിചാരകേന്ദ്രം ജില്ലാ അദ്ധ്യക്ഷന്‍ രാജശേഖരന്, ജില്ലാ സെക്രട്ടറി ജി. എം. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: