കോട്ടയം: കുമരകത്തെ നിരവധി ആക്രമണ കേസ്സുകളില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവ് മിഥുന് എന്ന അമ്പിളിയെ അറസ്റ്റ് ചെയ്തെന്ന് വരുത്തി പോലീസിന്റെ നാടകം. ഞായറാഴ്ച വൈകിട്ട് ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ആന്റണി അറയിലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് പോലീസിന്റെ നാടകം അരങ്ങേറിയത്. പ്രതിയായ അമ്പിളിയെ അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറാകാത്തതിനെ തുടര്‍ന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാസുരേന്ദ്രന്റെ നേതൃത്വത്തില്‍ വെസ്റ്റ് സിഐ ആഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു.
സമരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിവൈഎസ്പി പ്രതിയെ ഉടന്‍ അറസ്റ്റുചെയ്യുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്കി. ഈ ഉറപ്പ് പാലിക്കാനായിരുന്നു പോലീസിന്റെ നാടകം. മര്‍ദ്ദനത്തില്‍ ആന്റണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് പരിക്കേല്‍പ്പിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്താതെ ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദുര്‍ബ്ബല വകുപ്പുകളുടെ പരിഗണനയിലാണ് അമ്പിളിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് വിട്ടയച്ചത്.
ഹര്‍ത്താല്‍ ദിനത്തില്‍ കോട്ടയം നഗരത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ കാറ് തല്ലിപ്പൊട്ടിച്ച കേസ്സില്‍ പ്രതിയാണ് അമ്പിളി. ഒട്ടേറെ ക്രിമിനല്‍കേസിലെ പ്രതിയാണ് അമ്പിളി. കുമരകത്തും, കോട്ടയത്തും ഇയാളുടെ നേതൃത്വത്തില്‍ നടന്ന മിക്ക ആക്രമണത്തിനും ഒത്താശ ചെയ്തുകൊടുത്തത് പോലീസായിരുന്നു. കൊടുംകുറ്റവാളിയായ ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ നിരന്തരം പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
നഗരത്തിലെ സിഐടിയു ആഫീസിന് കല്ലെറിഞ്ഞെന്ന കുറ്റത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പോലീസ് ഇക്കാര്യത്തില്‍ ഇരട്ടത്താപ്പാണ് കാട്ടുന്നത്. ആന്റണിയെ മാരകമായി പരിക്കേല്‍പ്പിച്ച ശേഷം ആഹ്ലാദപ്രകടനം നടത്താന്‍ സിപിഎമ്മിന് പ്രേരണയായതും ഇതുതന്നെയാണ്. ഇതില്‍ നിന്ന് സംഘര്‍ഷത്തിന് അയവ് വരുത്താന്‍ സിപിഎം ഉദ്ദേശിക്കുന്നില്ലെന്നതിന്റെ വ്യക്തമായ സന്ദേശം കൂടി നല്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: