തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ഫ്യൂഡല്‍ സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പട്ടികജാതിമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദളിത് തൊഴിലാളികളെ അണിനിരത്തി ജന്മിമാരെ കല്ലെറിഞ്ഞ് അധികാരത്തിലെത്തിയപ്പോള്‍ ജന്മിമാര്ക്കൊപ്പം ചേര്‍ന്ന് ദളിതരെ ആക്രമിക്കുന്നു. അക്രമം അഴിച്ചുവിട്ട് അവരുടെ ജീവിതം നശിപ്പിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ചാണ് അക്രമം നടത്തുന്നത്. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഭക്ഷ്യഭദ്രതാ നിയമത്തിനും തുരങ്കം വയ്ക്കുകയാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിപിഎല്‍ ആകുമ്പോള്‍ ദളിത് വിഭാഗങ്ങള്‍ക്ക് എപിഎല്‍ റേഷന്‍കാര്‍ഡാണ് നല്‍കുന്നത്.
ആറന്മുളയിലെ 263 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി വിതരണം ചെയ്യണം. ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി കയ്യേറ്റക്കാരുടെ കൈവശമിരിക്കുമ്പോള്‍ ദളിതര്‍ ഉറ്റവരുടെ ശവമടക്കാന്‍ സ്വന്തം കിടപ്പാടം പൊളിക്കേണ്ട ഗതികേടിലാണ്.
ദളിതര്‍ക്കൊപ്പമെന്ന് വീമ്പിളക്കുകയും വാഗ്ദാനങ്ങള്‍ നല്കി കൂടെ നിര്‍ത്തി ചൂഷണം ചെയ്യുകയുമാണ് കാലാകാലങ്ങളായി കേരളത്തിലെ ഇടതുവലതുപാര്‍ട്ടികള്‍ നടത്തിവരുന്നത്. കേന്ദ്രം അനുവദിച്ച കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍പോലും വകമാറ്റി ചെലവഴിക്കുന്ന പട്ടികജാതി ക്ഷേമ മന്ത്രിയാണ് സംസ്ഥാനത്തുള്ളതെന്നും കുമ്മനം പറഞ്ഞു.
പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ അദ്ധ്യക്ഷനായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ.പുരുഷോത്തമന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: