ന്യൂദല്‍ഹി: ത്രിപുരയില്‍ ആറ് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 24 വര്‍ഷമായി സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് ഇതോടെ ബിജെപി മുഖ്യപ്രതിപക്ഷമായി. ആസാം മന്ത്രിയും നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനറുമായ ഹിമാന്ത ബിശ്വ ശര്‍മ്മക്കൊപ്പം ശനിയാഴ്ച ഇവര്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിച്ചിരുന്നു. ത്രിപുര നിയമസഭയില്‍ ആദ്യമായാണ് ബിജെപിക്ക് എംഎല്‍എമാരെ ലഭിക്കുന്നത്. കോണ്‍ഗ്രസ് വിമത എംഎല്‍എ രത്തന്‍ലാല്‍ നാഥ് അടുത്തു തന്നെ ബിജെപിയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് എംഎല്‍എമാര്‍ വോട്ടു ചെയ്തിരുന്നു. സിപിഎം പിന്തുണയ്ക്കുന്ന പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇത്. കോണ്‍ഗ്രസ് എംഎല്‍എമാരായിരുന്ന ഇവര്‍ 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് തൃണമൂലിലെത്തിയത്. കഴിഞ്ഞ മാസം തൃണമൂലിന്റെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. 60 അംഗങ്ങളുള്ള ത്രിപുരയില്‍ 51 എംഎല്‍എമാരാണ് സിപിഎമ്മിനുള്ളത്.
അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുര പിടിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ബിജെപി. വര്‍ഷങ്ങളായുള്ള വികസന മുരടിപ്പും അഴിമതിയും സര്‍ക്കാരിനെതിരെ വലിയ വികാരമുണ്ടാക്കിയിട്ടുണ്ട്. ശക്തമായ പ്രതിപക്ഷമില്ലാത്തതാണ് ഇതുവരെ സിപിഎമ്മിന് തുണയായത്. കോണ്‍ഗ്രസ്സും തൃണമൂലും അപ്രസക്തമാകുന്നതോടെ പ്രതിപക്ഷ വോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ ബിജെപിക്ക് സാധിക്കും. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ വിജയിക്കാനായതും പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: